ദത്തെടുത്ത മകൾ പിതാവിനെ വധിച്ചതിനും ഉണ്ട് കാരണം ചൂണ്ടികാണിക്കാൻ

ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ വിധിയെഴുത്ത് ഉടനടി നടത്തണം, ഹൈദരാബാദില്‍ നടന്നത് പോലെ. ഇതാണ് ഇപ്പോള്‍ ഇന്ത്യന്‍ സമൂഹം ആവശ്യപ്പെടുന്ന വിധി. വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്ന നാല് ലോറി ജീവനക്കാരെ അതേ സ്ഥലത്ത്, അതേ സമയത്ത് വെടിവെച്ച് വീഴ്ത്തിയ പോലീസുകാര്‍ക്ക് അഭിനന്ദനപ്രവാഹം തുടരുകയാണ്. ഇതിന്റെ പേരില്‍ ആ പോലീസുകാര്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളുമായി കോടതി കയറിയിറങ്ങേണ്ടി വരുമെന്ന വസ്തുതയും ബാക്കിയാണ്.

മുംബൈ പോലീസിന് മുന്നിലും അത്തരമൊരു കേസ് എത്തി. 59-കാരനെ കൊലപ്പെടുത്തി മൃതശരീരം വെട്ടിനുറുക്കി ബാഗുകളിലും, പെട്ടികളിലുമായി നദിയില്‍ ഉപേക്ഷിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്. സ്യൂട്ട്‌കേസില്‍ ഒരു പുരുഷന്റെ കാലും, ഒരു കൈയും, മുറിച്ചെടുത്ത ജനനേന്ദ്രിയവുമാണ് പോലീസിന് ലഭിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആ സത്യം പോലീസ് തിരിച്ചറിഞ്ഞത്. ഒരു 19 വയസ്സുകാരിയും, അവളുടെ 16 വയസ്സുള്ള കാമുകനുമാണ് ബെന്നെറ്റ് റെബെലോ എന്നയാളെ കൊന്നുതള്ളിയതെന്ന് അവര്‍ കണ്ടെത്തി.

റിയ എന്ന കുമാരി ആരാധ്യ ജിതേന്ദ്ര പാട്ടീലും, കാമുകനും ചേര്‍ന്ന് നടത്തിയ കൊലപാതകത്തിന്റെ കാരണങ്ങള്‍ ഇതിലും വലിയൊരു ട്വിസ്റ്റാണ് പോലീസിന് സമ്മാനിച്ചത്. ബെന്നെറ്റ് റെബെലോ ദത്തെടുത്ത് വളര്‍ത്തിയ മകളാണ് റിയ. പ്രായപൂര്‍ത്തിയാകാത്ത പയ്യനെ പ്രണയിച്ചതിനെ എതിര്‍ത്ത പിതാവ് മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയാണ് പ്രതികരിച്ചത്. ഇതിന് പകരമുള്ള വിധി നടപ്പാക്കവെയാണ് മകളും, കാമുകനും ചേര്‍ന്ന് പിതാവിനെ വെട്ടിനുറുക്കിയത്.

കത്തിയും, വടിയും ഉപയോഗിച്ച് ബെന്നെറ്റ് റെബെലോയെ അക്രമിച്ച് വീഴ്ത്തിയ പ്രതികള്‍ ഇയാള്‍ ശ്വസിക്കുന്നതായി തിരിച്ചറിഞ്ഞതോടെ മുഖത്ത് മോസ്‌കിറ്റോ കില്ലറാണ് എടുത്തുപയോഗിച്ചത്. റെബെലോ മരിച്ചതായി ഉറപ്പാക്കിയ ശേഷം കത്തി ചൂടാക്കി മൃതശീരം വെട്ടിനുറുക്കി. ശരീരഭാഗങ്ങള്‍ വിവിധ ബാഗുകളില്‍ നിറച്ച് മുംബൈയിലെ മിഥി നദിയില്‍ എറിഞ്ഞു. മൂന്ന് ദിവസം കൊണ്ടാണ് ഈ കര്‍മ്മം ഇവര്‍ നിര്‍വ്വഹിച്ചത്.

സ്യൂട്ട്‌കേസില്‍ ഉപേക്ഷിച്ച ശരീരഭാഗങ്ങളാണ് പോലീസിന് ലഭിച്ചത്. ശരീരഭാഗങ്ങള്‍ പൊതിയാന്‍ ഉപയോഗിച്ച സ്വെറ്ററാണ് കൊല്ലപ്പെട്ട ആളെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. ഇത് തുന്നിച്ച ഷോപ്പില്‍ നിന്ന് ബെന്നെറ്റോയുടെ രസീത് കണ്ടെത്തിയ പോലീസ് സോഷ്യല്‍ മീഡിയ വഴി ആളെ തിരിച്ചറിഞ്ഞു. ഫേസ്ബുക്ക് പേജില്‍ ഇതേ സ്വെറ്റര്‍ ധരിച്ച് റെബെലോ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളുടെ വിലാസത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ദത്തെടുത്ത മകളും അവള്‍ക്കൊരു കാമുകനും ഉണ്ടെന്ന് പോലീസ് മനസ്സിലാക്കുന്നത്.

ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ദത്തെടുത്ത പിതാവിന്റെ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് മകള്‍ വെളിപ്പെടുത്തിയത്. മുന്‍പ് രണ്ട് തവണ വിവാഹം ചെയ്യുകയും വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്ത വ്യക്തിയാണ് കൊല്ലപ്പെട്ടത്. റെബെലോയുടെ മൃതശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചിലിലിലാണ് ഇപ്പോള്‍ മുംബൈ പോലീസ്.

Top