മുംബൈയെ തൊട്ടില്ല; നിസര്‍ഗ നാശം വിതച്ചത് മഹാരാഷ്ട്രയില്‍

മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട നിസര്‍ഗ ചുഴലിക്കാറ്റില്‍ മഹാരാഷ്ട്രയില്‍ വായ്പക നാശനഷ്ടം. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുംബൈയില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെ അലിബാഗില്‍ ചുഴലിക്കാറ്റ് തീരം തൊട്ടത്. ഇവിടെ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 58 കാരന്‍ മരിച്ചു. മഹാരാഷ്ട്രയില്‍ നിസര്‍ഗ ഭീഷണി ഒഴിഞ്ഞു.

മുംബൈയിലടക്കം വന്‍ നാശനഷ്ടങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ കാറ്റ് തീരം തൊട്ട റായ്ഗഡ് ജില്ലയിലെ അലിബാഗില്‍ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററിലധികമായിരുന്നു. വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. തൊട്ടടുത്ത രത്‌നഗിരി തീരത്ത് കുടുങ്ങിയ കപ്പലില്‍ നിന്ന് 10 നാവികരെ രക്ഷപ്പെടുത്തി. സിന്ധുദുര്‍ഗ്,രത്‌നഗിരി,റായ്ഗഡ് എന്നീ ജില്ലകളില്‍ കനത്ത മഴപെയ്യുകയാണ്. മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് കടലാക്രമണം രൂക്ഷമായിരുന്നു. എന്നാല്‍ തീരമേഖലയില്‍ നിന്ന് ഇന്ന് രാവിലയോടെ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചിരുന്നു.

റായ്ഗഡില്‍ നിന്ന് വടക്ക് കിഴക്ക് ദിശയില്‍ നീങ്ങിയ കാറ്റിന് ശക്തി കുറഞ്ഞു. മുംബൈയില്‍ കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും സ്ഥിതി അത്രയും രൂക്ഷമായില്ല. എന്നാലും താഴ്ന്ന പ്രദേശങ്ങളിലുള്ള ചേരികളിലെ വെള്ളക്കെട്ട് ദുരിതമായി. കാറ്റില്‍ വ്യാപകമായി മരങ്ങള്‍ വീണു. ചിലയിടത്ത് മരം വീണ് വാഹനങ്ങള്‍ തകര്‍ന്നു. ചുഴലിക്കാറ്റ് കണക്കിലെടുത്ത് മുംബൈ പൂനെ വിമാനത്താളങ്ങള്‍ നാല് മണിക്കൂറോളം അടച്ചിട്ടു.

Top