മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികളടച്ച് മുംബൈ നിവാസി

മുംബൈ: ദദറാവോ ബില്‍ഹോര എന്ന മുംബൈക്കാരന്റെ ദിനചര്യയാണ് റോഡിലെ കുഴികളടക്കുന്നത്. മരിച്ചു പോയ മകനുവേണ്ടിയാണ് മൂന്ന് വര്‍ഷമായി ബില്‍ഹോര ഈ പ്രവര്‍ത്തി ചെയ്യുന്നത്. 2015 ജൂലൈയിലാണ് അദ്ദേഹത്തിന്റെ മകന്‍ 16 വയസ്സുള്ള പ്രകാശ് അപകടത്തില്‍ മരണപ്പെടുന്നത്. റോഡിലെ കുഴിയായിരുന്നു അപകടത്തിന് കാരണമായിരുന്നത്. റോഡിലെ കുഴികള്‍ ഇല്ലാതാക്കാന്‍ പറ്റാവുന്നതെല്ലാം ചെയ്യണമെന്ന് ദദറാവോ തീരുമാനിച്ചത് അന്നുമുതലാണ്.

600 കുഴികളാണ് മുന്ന് വര്‍ഷം കൊണ്ട് മുംബൈ നഗരത്തില്‍ അദ്ദേഹം അടച്ചത്. മണലും കെട്ടിടനിര്‍മ്മാണ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന അവശിഷ്ടങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. തന്റെ മകനെപ്പോലെ ഇനി ആരും മരിക്കാനിടയാകരുതെന്ന ആഗ്രഹം കൊണ്ടാണ് താന്‍ ഈ പ്രവൃത്തി ചെയ്യുന്നതെന്ന് നാല്‍പത്തി രണ്ടുകാരനായ ബില്‍ഹോര വ്യക്തമാക്കി.

മോട്ടോര്‍ സൈക്കിളില്‍ സഹോദരനുമായി പോകുകയായിരുന്ന പ്രകാശ് കുഴിയില്‍ വണ്ടി വീണതിനെത്തുടര്‍ന്ന് തെറിച്ച് വീഴുകയായിരുന്നു. പുറകിലിരുന്ന പ്രകാശ് ഹെല്‍മറ്റ് ധരിക്കാതിരുന്നതിനാല്‍ തലച്ചോറിന് ക്ഷതമേറ്റു.

മഴക്കാലത്ത് മുംബൈയിലെ റോഡുകളില്‍ അപകടം സര്‍വ്വ സാധാരണമാണ്. കുഴികളില്‍ വെള്ളം കയറുന്നതോടെ അവ തിരിച്ചറിയുക അസാധ്യമാകും. 27,000 ത്തിലധികം വലിയ കുഴികള്‍ മുംബൈ നഗരത്തിലുണ്ടെന്നാണ് ഒരു വെബ്‌സൈറ്റിന്റെ സര്‍വ്വേയില്‍ പറയുന്നത്. 10 ദിവസത്തിനിടെ ശരാശരി 3,597 ആളുകള്‍ റോഡിലെ കുഴികളില്‍ വീണ് ഇന്ത്യയില്‍ മരിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.

ബില്‍ഹോറയുടെ ഈ പ്രവര്‍ത്തി നിരവധിപ്പേര്‍ക്ക് റോഡിലെ കുഴികള്‍ അടക്കുന്നതിനും അതിലൂടെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും കാരണമായിട്ടുണ്ടെന്ന് മുംബൈ വാസികള്‍ പറയുന്നു.

Top