അംബാനിക്കെതിരെയുള്ള വധഭീഷണിക്ക് പിന്നിൽ മുംബൈയിലെ ജ്വല്ലറി വ്യാപാരി ; പോലീസ് അന്വേഷണം തുടരുന്നു

മുംബൈ: സൗത്ത് മുംബൈയിലെ ജ്വല്ലറി വ്യാപാരിയാണ് വ്യവസായി മുകേഷ് അംബാനിയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ആശുപത്രിയിലേക്ക് ഫോൺ വിളിച്ചതെന്ന് പൊലീസിന് സൂചന ലഭിച്ചു. വിഷ്‌ണു ഭൗമിക് എന്നയാളാണ് ഫോൺ കോളിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ‘അഫ്‌സൽ’ എന്ന വ്യാജ പേരിലാണ് ഇയാൾ വിളിച്ചത്. എട്ടുതവണയാണ് ഇയാൾ വിളിച്ചത്. പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

മുകേഷ് അംബാനിക്കും കുടുംബത്തിനും തിങ്കളാഴ്ചയാണ് ഫോണിൽ ഒന്നിലധികം ഭീഷണി കോളുകൾ വന്നത്. റിലയൻസ് ഫൗണ്ടേഷന്റെ ഹാർസ്കിസൻദാസ് ഹോസ്പിറ്റലിലെ നമ്പറിലേക്കാണ് കോളുകൾ വന്നത്. രാവിലെ 10:30 ഓടെ ആയിരുന്നു കോളുകൾ വരാൻ തുടങ്ങിയത്. 56 കാരനായ ഭൗമിക് ഭീഷണി കോളുകളിൽ ധീർബുഭായ് അംബാനിയുടെ പേരും ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു.

ദഹിസർ സ്വദേശിയായ ഭൗമിക്കിന്റെ ക്രിമിനൽ റെക്കോർഡ് പോലീസ് പരിശോധിച്ചുക്കുകയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506(2) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ചില കേന്ദ്ര ഏജൻസികളും കേസിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാൾ മുകേഷ് അംബാനിയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് സിപി നിലോത്പാൽ പറഞ്ഞു.

പ്രതിയെ അന്വേഷിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച എസ്‌യുവി മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലിയയ്ക്ക് സമീപം കണ്ടെത്തിയിരുന്നു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ചിലരെ അറസ്റ്റ് ചെയ്തു.

Top