വിനായക ചതുര്‍ത്ഥിയ്ക്ക് മുന്‍പ് മുംബൈ-ഗോവ ദേശീയപാത പൂര്‍ത്തിയാകും; ഏക്നാഥ് ഷിന്‍ഡെ

മുംബൈ: മുംബൈ-ഗോവ ദേശീയപാത (എന്‍എച്ച്-66) നിര്‍മ്മാണം വിനായക ചതുര്‍ത്ഥിയ്ക്ക് മുന്‍പായി പൂര്‍ത്തിയാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ദേശീയപാത യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്രാസമയം 10 മണിക്കൂറില്‍ നിന്ന് അഞ്ചോ ആറോ മണിക്കൂറായി കുറയും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിന്‍ഡെ മുംബൈ ഗോവ ദേശീയപാതയുടെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തെന്ന് ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ പനവേല്‍ മുതല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെ നീളുന്ന ദേശീയപാതയാണ് എന്‍എച്ച് 66. ഇതില്‍ പനവേല്‍ മുതല്‍ ഗോവ വരെയുള്ള പാതയുടെ നിര്‍മാണമാണ് അടുത്തമാസം പൂര്‍ത്തിയാകുന്നത്. വിനോദസഞ്ചാരമേഖലയിലടക്കം ഇതിന്റെ പ്രതിഫലനമുണ്ടാകും. മുംബൈ-ഗോവ ദേശീയപാത നിര്‍മാണം അന്തിമഘട്ടത്തിലാണെന്നു മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാന്‍ വ്യക്തമാക്കി.

കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ ആകെ 1,611 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് എന്‍എച്ച് 66. ദേശീയപാത കടന്നുപോകുന്നതില്‍ ഏറ്റവുമധികം നീളമുള്ള (678 കി.മീ) കേരളത്തിലും നിര്‍മാണങ്ങള്‍ പുരോഗമിക്കുകയാണ്.വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തനം സെപ്റ്റംബര്‍ പകുതിയോടെ പൂര്‍ത്തിയാകുമെന്നാണു റിപ്പോര്‍ട്ട്.

Top