മുംബൈയില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കിയ സംഭവം: സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍

arrest

മുംബൈ: മുംബൈയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ സീനിയര്‍ ആയിരുന്ന ഡോക്ടര്‍ ഭക്തി മെഹറെയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്തിയുടേയും മറ്റ് രണ്ട് ലേഡി ഡോക്ടര്‍മാരുടെയും മാനസിക പീഡനത്തെ തുടര്‍ന്നാണ് പായല്‍ താദ്വി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഹേമാ അഹൂജ, ഭക്തി മെഹര്‍, അങ്കിത ഖണ്ഡിവാല്‍ എന്നിവര്‍ ഏറെ നാളുകളായി പായലിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നു. ഈ ഡോക്ടര്‍മാര്‍ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നുവെന്ന് പായല്‍ തന്റെ ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിരുന്നു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

സംവരണത്തിലൂടെയാണ് താദ്വി ഡോക്ടറായതെന്നും ആ ഉദ്യോഗത്തില്‍ തുടരാന്‍ അവര്‍ യോഗ്യയല്ലെന്നും ആരോപിച്ചായിരുന്നു ഡോക്ടര്‍മാരുടെ പീഢനം. തന്നെ തന്റെ സീനിയേഴ്‌സ് മാനസികമായി പീഡിപ്പിക്കുകയാണെന്ന് പായല്‍ അമ്മയോട് പരാതി പറയാറുണ്ടായിരുന്നു. ആശുപത്രി അധികൃതരോടും പായല്‍ ഇക്കാര്യത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെങ്കിലും യാതൊരു നടപടിയും അവര്‍ സ്വീകരിച്ചിരുന്നില്ല.

പായല്‍ മരണപെട്ടതിനെ തുടര്‍ന്ന് അമ്മ അദെബ താദ്വിയും ഭര്‍ത്താവ് സല്‍മാന്‍ താദ്വിയും ആശുപത്രിക്ക് മുന്നില്‍ സമരം ഇരുന്നിരുന്നു. വാട്‌സ്ആപ്പ് വഴിയും മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴിയും ഭക്തിയും കൂട്ടാളികളും പായലിനെ അധിക്ഷേപിച്ചിരുന്നുവെന്ന് ഭര്‍ത്താവ് പറയുന്നു. ഹോസ്റ്റലിലെ ടോയ്ലറ്റില്‍ പോയിവന്ന ശേഷം പായലിന്റെ കിടക്കയില്‍ കാല്‍ തുടക്കുക, പരസ്യമായി ജാതി പറഞ്ഞ് അധിക്ഷേപിക്കുക എന്നിങ്ങനെയാണ് സീനിയേഴ്‌സ് പായലിന് മാനസിക ആഘാതം ഏല്‍പ്പിച്ചിരുന്നത്.

എന്നാല്‍ ഇത്തരത്തില്‍ ജാതി അടിസ്ഥാനമാക്കിയുള്ള പീഡനങ്ങളൊന്നും ആശുപത്രികളില്‍ നടക്കുന്നില്ല എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത്. തങ്ങള്‍ക്ക് ഇത്തരത്തില്‍ യാതൊരു പരാതികളും ലഭിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. മെയ് 22നാണ് പായല്‍ താദ്വി ആത്മഹത്യ ചെയ്തത്.

Top