ബിനോയ്‌ക്കെതിരായ പീഡന പരാതി; തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് തിങ്കളാഴ്ച. ബിനോയുടെ അറസ്റ്റ് തിങ്കഴ്ചവരെ തടഞ്ഞു. ബിനോയ് സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലുള്ള തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ച സാഹചര്യത്തിലാണ് അറസ്റ്റ് കോടതി തടഞ്ഞത്. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതിയുടേതാണ് നടപടി. അതേമസയം പരാതിക്കാരിക്ക് സ്വാകാര്യ അഭിഭാഷകനെ നിയോഗിക്കാമെന്നും കോടതി പറഞ്ഞു. ഭീഷണിയുണ്ടെന്ന യുവതിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലീസ് കേരളത്തിലെത്തിയപ്പോള്‍ ബിനോയ് ഒളിവില്‍ പോയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡന്‍ഡോഷി സെഷന്‍സ് കോടതിയില്‍ ബിനോയ് ജാമ്യഹര്‍ജി നല്‍കിയത്.

ബ്ലാക്ക്മെയില്‍ ചെയ്ത് പണംതട്ടാനാണ് പരാതിനല്‍കിയതെന്ന് വാദിച്ച ബിനോയിയുടെ അഭിഭാഷകന്‍ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചു.അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ ബിനോയ് തന്നെ കല്യാണം കഴിച്ചതാണെന്ന് യുവതി പറയുന്നു. എന്നാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണുള്ളത്. 2010 ജൂലൈ 22 ന് ജനിച്ച ആണ്‍കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നാണ് പരാതിക്കാരി പറയുന്നത്. ഇരുവരും വിവാഹം ചെയ്തതായി, 2015 ജനുവരി 28 ന് മുംബൈ നോട്ടറിക്ക് മുമ്പാകെ സത്യവാങ്മൂലം രേഖപ്പെടുത്തി എന്നും യുവതി പറയുന്നു. ഈ സമയത്ത് ബിനോയ് ദുബായിലാണെന്ന് തെളിയിക്കുന്ന പാസ്പോര്‍ട്ട് രേഖ പ്രതിഭാഗം കോടതിക്ക് കൈമാറി.

ഇതിനിടെ, ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി യുവതി രംഗത്തെത്തിയിരുന്നു.തനിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകള്‍ അടക്കമാണ് യുവതി രംഗത്ത് വന്നത്. യുവതിയുടെ ബിസിനസ് മെയില്‍ ഐഡിയിലേക്ക് സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നാണ് ബിനോയ് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയത് എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2015 ഏപ്രില്‍ 21നാണ് ബിനോയ് വിസ അയച്ചിരിക്കുന്നത്.

ദുബായ് സന്ദര്‍ശിക്കാന്‍ വിമാന ടിക്കറ്റുകളും ഇ മെയില്‍ വഴി അയച്ച് നല്‍കിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ മുന്‍ മന്ത്രിയാണെന്ന വിവരം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതി മറച്ചുവെച്ചു എന്നും യുവതി ആരോപിക്കുന്നു.

Top