വിമാനം റാഞ്ചുമെന്ന് ഭീഷണി; മുംബൈ വ്യവസായിക്ക് ജീവപര്യന്തം തടവ് ശിക്ഷ

അഹമ്മദാബാദ്:വിമാനം റാഞ്ചുമെന്ന ഭീഷണി സന്ദേശം എഴുതിയ വ്യവസായിക്ക് ജീവപര്യന്തം തടവ്.മുംബൈ സ്വദേശിയായ വ്യവസായി ബ്രിജു സള്ളയ്ക്കാണ് പത്യേക എന്‍.ഐ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അഞ്ച് കോടിരൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഈ തുക വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി വീതിച്ചു നല്‍കണമെന്ന് പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി കെ.എം ദേവെ ഉത്തരവിട്ടു.

2017ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജെറ്റ് എയര്‍വെയ്സ് വിമാനത്തിന്റെ ടോയ്ലെറ്റില്‍ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന സന്ദേശം ഇംഗ്ലീഷിലും ഉറുദുവിലും സള്ള എഴുതിവെച്ചു. ഭീഷണി സന്ദേശം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സ് വിമാനം അന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു. സള്ള പിന്നീട് അറസ്റ്റിലാവുകയും ചെയ്തു. ജെറ്റ് എയര്‍വെയ്സ് ഡല്‍ഹി സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന പ്രതീക്ഷയിലാണ് ഭീഷണി സന്ദേശം വിമാനത്തിന്റെ ടോയ്ലെറ്റില്‍ പതിച്ചതെന്ന് സള്ള അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതോടെ വിമാന കമ്പനിയുടെ ഡല്‍ഹി ഓഫീസില്‍ ജോലിചെയ്യുന്ന തന്റെ പെണ്‍ സുഹൃത്ത് മുംബൈ ഓഫീസിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചിരുന്നു.

വിമാനങ്ങള്‍ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകളോടെ കൊണ്ടുവന്ന പുതിയ നിയമപ്രകാരം അറസ്റ്റിലാകുന്ന ആദ്യ വ്യക്തിയാണ് സളള. രാജ്യത്താണ് ആദ്യമായി വിമാന യാത്രാവിലക്ക് ഏര്‍പ്പെടുത്തപ്പെട്ടതും അദ്ദേഹത്തിനെതിരെയാണ്.

Top