കാപ്പന്‍ പണം വാങ്ങി വഞ്ചിച്ചെന്ന് മുംബൈ വ്യവസായി; കോടിയേരിയുമായി ബന്ധമില്ലെന്ന്

തിരുവനന്തപുരം: മാണി സി. കാപ്പന്‍ പണം വാങ്ങി വഞ്ചിച്ചെന്ന് മുംബൈയിലെ വ്യവസായി ദിനേശ് മേനോന്‍.ഓഹരി നല്‍കാമെന്ന് പറഞ്ഞ് നിയുക്ത പാലാ എം.എല്‍.എ മാണി സി കാപ്പന്‍ 3.5 കോടി തട്ടിയെടുത്തുവെന്നും അതില്‍ 25 ലക്ഷം മാത്രമാണ് തിരിച്ചു തന്നതെന്നും അദ്ദേഹം പറഞ്ഞു. കാപ്പനെതിരെ സിബിഐക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ദിനേശ് മേനോന്‍ പറഞ്ഞു.കോടിയേരിയുമായോ മകനുമായോ യാതൊരു പണമിടപാടുമുണ്ടായിട്ടില്ലെന്നും ദിനേശ് മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദിനേശ് മേനോന്റെ വാക്കുകള്‍ ഇങ്ങനെ

കാപ്പന്‍ തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. പണം തിരിച്ച് തരാം എന്ന് പറഞ്ഞിട്ടാണ് ചെക്കുകള്‍ തന്നത്. എന്നാല്‍ അതെല്ലാം മടങ്ങി. ഭൂമി തരാം എന്ന് പറഞ്ഞു. എന്നാല്‍ അതും തട്ടിപ്പായിരുന്നു. ബാങ്കില്‍ 75 ലക്ഷത്തോളം രൂപയ്ക്ക് പണയം വെച്ച കുമരകത്തെ സ്ഥലമാണ് തനിക്ക് തരാമെന്ന് പറഞ്ഞത്. കാപ്പന്‍ തന്നെ പൂര്‍ണമായും വഞ്ചിക്കുകയാണ് ചെയ്തത്. 2012 ല്‍ 25 ലക്ഷം രൂപ മാത്രമാണ് തിരിച്ച് തന്നത്.

16 ശതമാനം ഓഹരി നല്‍കാമെന്നായിരുന്നു വാഗ്ദാനം. 225 കോടിയായിരുന്നു ഓഹരിയുടെ മൂല്യം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ യോഗത്തിന് തന്നെ ക്ഷണിച്ചിരുന്നു. അന്ന് വി.എസ് അച്ഛുതാനന്ദനായിരുന്നു മുഖ്യമന്ത്രി. ആ യോഗത്തിനായാണ് താന്‍ തിരുവനന്തപുരത്ത് വന്നത്. മാണി സി കാപ്പന്‍ തന്നെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ വീട്ടില്‍ കൊണ്ടുപോകുകയായിരുന്നു. വീട്ടില്‍ വെച്ച് ചായ കുടിച്ച് പിരിഞ്ഞു.

കേസില്‍ മാണി സി കാപ്പന്‍ വിചാരണ നേരിടുകയാണ്. പണം തിരിച്ചു കിട്ടാനായി താന്‍ എന്‍.സി.പി നേതാക്കന്മാരെയും ബന്ധപ്പെട്ടിരുന്നു. മാണി സി കാപ്പന്‍ എന്‍.സി.പിയുടെ ട്രഷറര്‍ ആണെന്നും അദ്ദേഹം എങ്ങനെ പണം കൊണ്ടുവരുന്നു എന്ന കാര്യം തനിക്ക് വിഷയമല്ലെന്നുമായിരുന്നു എന്‍.സി.പി നേതാവ് പീതാംഭരന്‍ മാസ്റ്റര്‍ പറഞ്ഞത്. അതിനാലാണ് താന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്.

കോടിയേരിയെ അന്ന് കണ്ടതിന് ശേഷം പിന്നെ കണ്ടിട്ടില്ല. കോടിയേരിയുമായോ മകനുമായോ യാതൊരു ഇടപാടുമുണ്ടായിട്ടില്ല. കാപ്പന്റെ മൊഴിയെ കുറിച്ച് കാപ്പനോട് തന്നെ ചോദിക്കണം. സി.ബി.ഐയില്‍ പരാതി നല്‍കിയത് താനാണ്. വിമാനത്താവളത്തിന്റെ ഓഹരി തരാമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ട് കാപ്പന്‍ പറ്റിച്ചു എന്ന് തോന്നിയപ്പോഴാണ് പരാതി നല്‍കിയത്.- ദിനേശ് മേനോന്‍ പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനും മകനും വ്യവസായി ദിനേശ് മേനോന്‍ പണം നല്‍കിയെന്ന് മാണി സി. കാപ്പന്‍ സിബിഐക്കു നല്‍കിയ മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ട് ഷിബു ബേബി ജോണാണു പുറത്തുവിട്ടത്. എന്നാല്‍ ഈ ആരോപണം മാണി സി. കാപ്പന്‍ തള്ളിയിരുന്നു. വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് ഷിബുവിന്റെ ആരോപണമെന്ന് കാപ്പന്‍ പറഞ്ഞു.

Top