പനജി: ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെതിരെ വമ്പന്‍ ജയവുമായി മുംബൈ സിറ്റി എഫ്‌സി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാളിനെ മുംബൈ മുക്കിക്കളഞ്ഞത്. ആദ്യ പകുതിയില്‍ മുംബൈ ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ട് തവണ ഈസ്റ്റ് ബംഗാള്‍ വലയില്‍ പന്തെത്തിച്ച ആദം ലെ ഫോന്ദ്രെയും ഒരുതവണ ലക്ഷ്യം കണ്ട ഹെന്‍നന്‍ സന്‍റാനയുമാണ് മുംബൈയുടെ അനായാസ വിജയം പൂര്‍ത്തിയാക്കിയത്.
കൊൽക്കത്ത ഡെര്‍ബിയിൽ എടികെ മോഹന്‍ ബഗാനോട് തോറ്റ ഈസ്റ്റ് ബംഗാളിന്‍റെ ലീഗിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
നേരത്തെ നോര്‍ത്ത് ഈസ്റ്റിനെനെതിരെ തോറ്റ മുംബൈ, ഗോവയെയും ഈസ്റ്റ് ബംഗാളിനെയും തോല്‍പ്പിച്ചാണ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത മുംബൈ ഈസ്റ്റ് ബംഗാളിനെ സമ്മര്‍ദ്ദത്തിലാക്കി. തുടര്‍ച്ചയായി ആക്രമിച്ച മുംബൈ 20 ാം മിനിറ്റില്‍ ഗോളിലേക്കുള്ള വഴി തുറന്നു. പ്രത്യാക്രമണത്തിലൂടെയാണ് മുംബൈയുടെ ആദ്യ ഗോള്‍ പിറന്നത്. ഹ്യൂഗോ അഡ്നൻ ബൗമോസിന്‍റെ പാസില്‍ നിന്ന് ആദം ലെ ഫോന്ദ്രെ ആണ് മുംബൈയെ ആദ്യം മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതിരുന്നതിന് ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജൂംദാറിന് നന്ദി പറയണം. ഗോളെന്നുറന്ന മൂന്ന് ഷോട്ടുകളാണ് മജൂംദാര്‍ തട്ടിയകറ്റിയത്.