പൈല്‍സ് ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

മുംബൈ: പൈല്‍സ് ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങളെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. അമ്പത്തിയെട്ടുകാരനായ വംശ്‌രാജ് ദ്വിവേദി എന്ന ഡോക്ടറെയാണ് മുംബൈയിലെ മേഘ്‌വാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 17 വരെ ഇയാളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ചികിത്സയ്ക്കിടെയെടുത്ത ദൃശ്യങ്ങള്‍ ഉപയോഗിച്ച് യുവതിയെ ചൂഷണം ചെയ്തതിന് പുറമേ വിസമ്മതിച്ചപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇയാള്‍ വീഡിയോ പുറത്തുവിടുകയും ചെയ്തു.

ജോഗേശ്വരി സ്വദേശിനിയായ ഇരുപത്തിയേഴുകാരി 2015 മേയ് 28നാണ് ഇയാളുടെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയത്. അസഹ്യമായ വേദനയുമായെത്തിയ യുവതിയ്ക്ക് അനസ്‌തേഷ്യ നല്‍കി ശേഷം ഇയാള്‍ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു.

ചികിത്സക്ക് ശേഷം വീട്ടില്‍ എത്തിയ യുവതിക്ക് ഡോക്ടര്‍ വീഡിയോ അയച്ച് നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ കാണിച്ച് ആദ്യം പണം ആവശ്യപ്പെട്ട ഡോക്ടര്‍ പിന്നീട് ലൈംഗീകമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി.ഇതിന് ശേഷം നിരവധി തവണ ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്തു.

2018ല്‍ മലാഡ് സ്വദേശിയുമായി യുവതിയുടെ വിവാഹം കഴിഞ്ഞു. ഇതിന് ശേഷവും ഡോക്ടര്‍ ഭീഷണി തുടരുകയായിരുന്നു. വീഡിയോ പ്രചരിപ്പിക്കുമെന്ന ഡോക്ടറുടെ ഭീഷണിക്ക് യുവതി വഴങ്ങാതെ വന്നതോടെ സമൂഹ മാധ്യമങ്ങളില്‍ ഡോക്ടര്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന് ഈ ദൃശ്യങ്ങള്‍ ലഭിക്കുകയും ചോദ്യചെയ്യലില്‍ സംഭവിച്ചതിനേക്കുറിച്ച് വീട്ടുകാരോട് വിശദമാക്കുകയായിരുന്നു. യുവതിയുടേയും ഭര്‍ത്താവിന്റേയും പരാതിയിലാണ് പൊലീസ് കേസെടുത്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ശനിയാഴ്ചയാണ് ദ്വിവേദിയെ അറസ്റ്റ് ചെയ്യുന്നത്.

Top