ഒന്നിലധികം ഹൃദയസ്തംഭനം; പോരാട്ടത്തിന് ഒടുവിൽ 24 കാരിയായ നടി ഐന്ദ്രില ശർമ്മ അന്തരിച്ചു

കൊല്‍ക്കത്ത: ബംഗാളി നടി ഐന്ദ്രില ശർമ്മ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു. കഴിഞ്ഞ ദിവസം ഒന്നിലധികം ഹൃദയസ്തംഭനങ്ങൾ അനുഭവപ്പെട്ട ഐന്ദ്രില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മരണം ഉച്ചയ്ക്ക് 12.45നാണ് സംഭവിച്ചത് എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

ഉച്ചയോടെ ഐന്ദ്രില ശർമ്മയ്ക്ക് വീണ്ടും ഹൃദയസ്തംഭനം ഉണ്ടായി. സിപിആര്‍ പിന്തുണ നല്‍കിയെങ്കിലും അതിനോട് ശരീരം പ്രതികരിച്ചില്ലെന്നും ആശുപത്രി വാര്‍ത്ത കുറിപ്പ് പറയുന്നു. ഹൗറയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടിയെ വെന്റിലേറ്ററിന്റെ പിന്തുണയിലാണ് ദിവസങ്ങളായി ചികില്‍സിച്ചിരുന്നത്.

രണ്ടുതവണ അര്‍ബുദം ബാധിച്ച ബംഗാളി നടി ഐന്ദ്രില ശർമ്മ അതില്‍ നിന്നും അതിജീവിച്ച വ്യക്തിയാണ്. അടുത്തിടെ ഡോക്ടർമാർ അവളെ ക്യാൻസർ വിമുക്തയായി പ്രഖ്യാപിക്കുകയും അഭിനയത്തിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.

ബംഗാളി പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് ഐന്ദ്രില. ‘ജുമുർ’ എന്ന ടിവി ഷോയിലൂടെ ചലച്ചിത്ര രംഗത്തേക്ക് ഇവര്‍ ചുവടുവെച്ചത്. ‘ജിയോൻ കത്തി’, ‘ജിബോൺ ജ്യോതി’ തുടങ്ങി നിരവധി ജനപ്രിയ സീരിയലുകളില്‍ ഇവര്‍ വേഷം ചെയ്തു.

അടുത്തിടെ ‘ഭാഗർ’ എന്ന വെബ് സീരീസില്‍ ഏറെ ശ്രദ്ധേയമായ വേഷമാണ് ഇവര്‍ ചെയ്തത്. അതിൽ തുടര്‍ന്നാണ് ഇവര്‍ക്ക് മസ്തിഷ്കാഘാതം സംഭവിച്ചത്. ബംഗാളി സിനിമ ലോകവും, സംസ്ഥാനത്തുടനീളമുള്ള നിരവധി ആരാധകരും നടി ഐന്ദ്രില ശർമ്മയുടെ തിരിച്ചുവരവിനായി തുടർച്ചയായി പ്രാർത്ഥനകള്‍ നടന്നിരുന്നു

Top