മുല്ലപ്പെരിയാര്‍: തര്‍ക്ക വിഷയങ്ങള്‍ ഡാം സുരക്ഷ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തര്‍ക്ക വിഷയങ്ങള്‍ ഡാം സുരക്ഷ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രം സുരക്ഷ പരിശോധനയിലെ കാലതാമസത്തിലും അതൃപ്തി അറിയിച്ചു. ചില വിഷയങ്ങളില്‍ ഇനിയും സമാവയത്തിലെത്തിയിട്ടില്ലെന്ന് കേരളവും തമിഴ്‌നാടും കോടതിയെ അറിയിച്ചു.

അണക്കെട്ടിന്റെ നിയന്ത്രണാധികാരം മേല്‍നോട്ട സമിതിക്ക് നല്‍കാനാവില്ലെന്ന നിലപാട് തമിഴ്‌നാട് ആവര്‍ത്തിച്ചു. അണക്കെട്ടിന്റെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് കേരളം ചൂണ്ടിക്കാട്ടി. അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളില്‍ മേല്‍നോട്ട സമിതിക്ക് ഇടപെടാമെന്ന തമിഴ്‌നാടിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും കേരളം വ്യക്തമാക്കി അന്താരാഷ്ട്ര വിദഗ്ധരെ കൊണ്ട് അണക്കെട്ട് പരിശോധിപ്പിക്കണമെന്ന കേരളത്തിന്റെ നിലപാട് തമിഴ് നാടും അംഗീകരിച്ചില്ല.എന്നാല്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി മേല്‍ നോട്ട സമിതിയുടെ അംഗസംഖ്യ മൂന്നില്‍ നിന്ന് അഞ്ചാക്കാമെന്ന നിര്‍ദ്ദേശത്തെ ഇരു സംസ്ഥാനങ്ങളും പിന്തുണച്ചു. കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.

29ന് കേസ് പരിഗണിച്ചപ്പോള്‍ കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റേയും തമിഴ്‌നാടിന്റേയും ആവശ്യം അംഗീകരിച്ചാണ് ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ മാറ്റിയത്. വിഷയത്തിലെ സങ്കീര്‍ണതയെ കുറിച്ച് ബോധ്യമുണ്ടെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മേല്‍നോട്ട സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി സംയുക്ത യോഗം ചേര്‍ന്നെന്ന് ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിച്ചു. എന്നാല്‍ മേല്‍നോട്ട സമിതിയുടെ നിയന്ത്രണാധികാരം സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ല. അണക്കെട്ടിന്റെ നിയന്ത്രണാധികാരം മേല്‍നോട്ട സമിതിക്ക് നല്‍കാനാവില്ലെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. എന്നാല്‍ റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയുള്‍പ്പടെ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറുന്നതിന് കേരളം അനുകൂലമാണ്.

Top