വി.ഡി സതീശന്‍ മികച്ച നിയമസഭാ സാമാജികന്‍; മുല്ലപ്പള്ളി

തിരുവനന്തപുരം: കേരളത്തിന്റെ പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത എഐസിസി തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വി.ഡി. സതീശന്‍ മികച്ച നിയമസഭാ സമാജികനാണ്. അദ്ദേഹം അത് പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഈ പദവിയില്‍ തിളങ്ങാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇന്ന് രാവിലെയാണ് മല്ലിഖാര്‍ജുന ഖാര്‍ഗെ തന്നെ അറിയിച്ചതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷം രമേശ് ചെന്നിത്തല മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അദ്ദേഹം കഠിനാധ്വാനിയാണ്. പാര്‍ട്ടിയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ പരമാവധി പ്രയത്നിച്ചു. നിയമസഭയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒന്നിനൊന്ന് മെച്ചമായിരുന്നു. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളിലൊരാളായി രമേശ് ചെന്നിത്തലയെ ചരിത്രം അടയാളപ്പെടുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെപിസിസി അധ്യക്ഷനെന്ന നിലയ്ക്ക് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുക്കുന്നുവെന്ന് നേരത്തെ താന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മാറ്റണമെന്ന കാര്യം പരിഗണിക്കാനും നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ വിശാല താല്‍പര്യം പരിഗണിച്ച് പാര്‍ട്ടിയെടുക്കുന്ന ഏത് തീരുമാനവും സ്വാഗതാര്‍ഹമാണ്. അവരാണ് തീരുമാനമെടുക്കേണ്ടതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 

Top