ഇടതു ഭരണത്തില്‍ ആരോഗ്യ മേഖല തകര്‍ന്നുവെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് ഭരണത്തില്‍ ആരോഗ്യ മേഖല തകര്‍ന്നെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണം പൂര്‍ണ്ണമായും താളം തെറ്റിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാന്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും പൂര്‍ണ്ണ പരാജയമാണ്.

വാഴ്ചകള്‍ വന്നാല്‍ പരിമിത സാഹചര്യങ്ങളില്‍ പണിയെടുക്കുന്നവരെ ഉത്തരവാദികളാക്കുന്നതും പ്രതികാര നടപടി എടുക്കുന്നതും അംഗീകരിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോവിഡ് ഇതര രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് കേസ് തുടങ്ങിയ ഇടപാടുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഐ ഫോണുമായി ബന്ധപ്പെട്ട് യുണിടാക് എം.ഡിയുടെ ആരോപണത്തിന് പിന്നില്‍ സിപിഎമ്മാണ്. ഐഫോണ്‍ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ ഡിജിപി നടപടിയെടുക്കുന്നില്ല. മൂന്ന് ഫോണുകള്‍ ആരുടെ പക്കലെന്ന് വ്യക്തമായ സ്ഥിതിക്ക് നാലാമത്തേത് ഏത് സിപിഎം നേതാവിന്റെ മക്കളുടെ കയ്യിലാണെന്ന് വിശദീകരിക്കാന്‍ ഡിജിപി തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Top