സ്വപ്‌നയുടെ ശബ്ദസന്ദേശം; മുഖ്യമന്ത്രിയ്ക്ക് വേണ്ടി പൊലീസ് ഒരുക്കിയ നാടകമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശം മുഖ്യമന്ത്രിക്ക് വേണ്ടി കേരള പൊലീസ് ഒരുക്കിയ നാടകമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വപ്‌നയുടെ പേരില്‍ പുറത്തുവന്ന ശബ്ദരേഖ യഥാര്‍ത്ഥമാണോ? ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ എവിടേക്കെങ്കിലും കൊണ്ടുപോയപ്പോഴാണോ ശബ്ദരേഖ എടുത്തത്. എങ്കില്‍ ഗുരുതര സുരക്ഷാവീഴ്ചയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അന്വേഷണ ഏജന്‍സികളെ അസ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം. ശബ്ദരേഖയെ കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. ശബ്ദരേഖ പുറത്തു വന്നപ്പോള്‍ തന്നെ യെച്ചൂരി പ്രതികരിച്ചു. നരേന്ദ്ര മോദിയുടെ പാതയില്‍ യെച്ചൂരി പോകുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനത്തെ സെക്രട്ടേറിയേറ്റ് മദ്യാലയമായി മാറി. എല്ലാ അനഭിലഷണീയ പ്രവണതകളുടേയും പ്രഭവകേന്ദ്രമാണ് സെക്രട്ടേറിയേറ്റെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

കണ്ണൂരില്‍ 15 ഇടത്ത് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പത്രിക നല്‍കാന്‍ കഴിഞ്ഞില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ല. യുഡിഎഫിലെ ഘടകകക്ഷികളുമായി മാത്രമാണ് സഖ്യം. അതാണ് താരീഖ് അന്‍വറും പറഞ്ഞതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Top