മോദിക്കും പിണറായിക്കും ഒരേ ശൈലി, മുല്ലപ്പള്ളിയെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി

തിരുവനന്തപുരം : ഡിജിപിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വേട്ടയാടാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് കെപിസിസി. മോദിക്കും പിണറായിക്കും ഒരേ ശൈലിയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

പോസ്റ്റല്‍ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിക്കെതിരെ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യാന്‍ ലോക്‌നാഥ് ബെഹ്‌റക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ബെഹ്‌റ പെരുമാറുന്നു എന്നായിരുന്നു മുല്ലപ്പള്ളിയുടെ കുറ്റപ്പെടുത്തല്‍.

അതേസമയം പരാമര്‍ശത്തില്‍ കേസെടുത്താല്‍ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് വന്നിരുന്നു.

ഇതുവരെയും നോട്ടിസൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനയ്ക്ക് ഇല്ലെന്നും തന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രോസിക്യൂഷന്‍ അനുമതി കിട്ടിയതിനെക്കുറിച്ച് മാധ്യമങ്ങളില്‍ കണ്ട അറിവ് മാത്രമേയുള്ളുവെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

മോദി സര്‍ക്കാരിന്റെ ഫാസിസവും അസഹിഷ്ണുതയും പിണറായി സര്‍ക്കാരും പിന്തുടരുന്നതിന്റെ വ്യക്തമായ സൂചനയാണ് പ്രോസിക്യൂഷന്‍ അനുമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. രാഷ്ട്രീയ വിമര്‍ശനത്തിന്റെ പേരില്‍ കേസെടുക്കാനുള്ള നീക്കത്തിനെതിരെ എ കെ ആന്റണി, പി കെ കുഞ്ഞാലിക്കുട്ടി, കെ സി വേണുഗോപാല്‍ കൊടിക്കുന്നില്‍ സുരേഷുമടക്കം നിരവധി നേതാക്കളും പ്രതിഷേധമറിയിച്ചിരുന്നു.

Top