വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നല്‍കാന്‍ ആലോചിച്ചിരുന്നു; മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നല്‍കാന്‍ ആലോചിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നീതി ലഭിക്കാത്ത ഒരു സഹോദരിയുടെ നിലിവിളി കേരളം മുഴുവന്‍ കേള്‍പ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ പിന്തുണ നല്‍കാന്‍ സാധിക്കാതെ പോയതിലുള്ള ദു:ഖം തനിക്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

മണ്ഡലത്തില്‍ പ്രാദേശിക സ്ഥാനാര്‍ഥി വേണമെന്ന ശക്തമായ അഭിപ്രായം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും പ്രാദേശിക നേതാക്കളും തന്നെ അറിയിച്ചു. അവരെയെല്ലാം പരമാവധി കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അത്യുജ്വലമായ വിജയം നേടും. നൂറ് സീറ്റില്‍ യുഡിഎഫ് വിജയിക്കും. നേമത്ത് കെ മുരളീധരന്‍ വിജയിച്ചു കഴിഞ്ഞു. എത്ര വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് മാത്രം ഇനി ചിന്തിച്ചാല്‍ മതി. വൈകാരികമായി നേമത്തെ ജനങ്ങള്‍ക്ക് മുരളീധരനോട് അത്രയേറെ പ്രിയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വലിയ വിഷയമേ അല്ല. എന്നാല്‍ ശബരിമല ചര്‍ച്ച ചെയ്യപ്പെടണം. നാമജപഘോഷ യാത്രയുമായി ബന്ധപ്പെട്ട് കേസെടുത്ത സര്‍ക്കാര്‍ നടപടിയും വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പും തുറന്നു കാണിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Top