മുഖ്യമന്ത്രിയുടെ തൊലിക്കട്ടിയില്‍ കണ്ടാമൃഗം തോറ്റുപോകും; മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എം ശിവശങ്കറും തമ്മില്‍ 12 വര്‍ഷമായുള്ള ബന്ധമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശിവശങ്കറെ പിണറായി വിജയന് പരിചയപ്പെടുത്തി കൊടുത്തത് സി എം രവീന്ദ്രന്‍ ആണ്. ലാവ്‌ലിന്‍ കേസിലെ സുപ്രധാന രേഖകള്‍ നഷ്ടപെട്ടതില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. നളിനി നെറ്റോയുടെ രാജിക്ക് പിന്നിലെ കാരണം എന്താണെന്ന് മുഖ്യമന്ത്രി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു

ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ ഇതുവരെയും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. ചോദ്യങ്ങളില്‍ നിന്നെല്ലാം മുഖ്യമന്ത്രി ഒളിച്ചോടി. പാര്‍ട്ടി സെക്രട്ടറി ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നത്. അന്താരാഷ്ട്ര മാനമുള്ള കേസില്‍ സീതാറാം യെച്ചൂരിയും എസ്ആര്‍പിയും പ്രതികരിക്കുന്നില്ല.

അനൂപിന്റെ മൊഴികളില്‍ വിശദ അന്വേഷണം വേണം. സിപിഐ മുന്‍ നേതാക്കളുടെ പരമ്പര്യത്തില്‍ നിന്നാണ് സംസാരിക്കുന്നത് എന്ന് കാനം രാജേന്ദ്രന്‍ മറന്ന് പോകരുത്. കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ വേട്ടയാടുകയാണ് എന്ന കാനത്തിന്റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രി ഇന്നലെ കാട്ടിയത് അസാമാന്യ തൊലിക്കട്ടിയാണ്. കാണ്ടാമൃഗം പോലും തോറ്റുപോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top