മുല്ലപ്പെരിയാർ: മരങ്ങള്‍ മുറിക്കാന്‍ അനുമതി നൽകണമെന്ന ആവശ്യവുമായി തമിഴ്നാട്

ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട്. മേൽനോട്ടസമിതി യോഗത്തിലാണ് തമിഴ്നാട് സർക്കാർ ആവശ്യം മുന്നോട്ട് വെച്ചത്. പതിനഞ്ച് മരങ്ങൾ മുറിക്കാനുള്ള അനുമതി അടിയന്തിരമായി നൽകണമെന്നാണ് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടത്. മരം മുറിക്കാൻ വനം വകുപ്പിന്റേത് ഉൾപ്പെടെയുള്ള അനുമതി ആവശ്യമാണെന്ന് കേരളത്തിന്റെ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി.

തുടർന്ന് അനുമതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മേൽനോട്ട സമിതി ഗുൽഷൻ രാജ് കേരളത്തിന്റെ പ്രതിനിധികളോട് നിർദ്ദേശിച്ചു.ഇക്കഴിഞ്ഞ മഴക്കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കൂടിയപ്പോൾ കേരളം മേൽനോട്ടസമിതിക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിനേക്കുറിച്ച് ചർച്ചചെയ്യാൻ ആണ് മേൽനോട്ടസമിതിയുടെ യോഗം ഡൽഹിയിൽ ചേർന്നത്. നിലവിൽ മഴ ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മേൽനോട്ടസമിതി യോഗം വിലയിരുത്തി.

അതെസമയം, മുല്ലപ്പെരിയാർ അണകെട്ട് ശക്തിപ്പെടുത്തത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേരളത്തിന്റെ സഹകരണം ആവശ്യമാണെന്ന് തമിഴ്നാട് സമിതിയെ അറിയിച്ചു. അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനും അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കും കേരളത്തിന്റെ സഹകരണം ആവശ്യപ്പെട്ടു. ബേബി അണകെട്ട് ശക്തിപ്പെടുത്തണമെങ്കിൽ മരങ്ങൾ മുറിക്കാൻ അനുമതി ആവശ്യമാണ്. ഇത് അടിയന്തിരമായി നൽകണമെന്നും തമിഴ്നാട് യോഗത്തിൽ ആവശ്യപ്പെട്ടു.

Top