മുല്ലപ്പെരിയാര്‍; കേരളം ഇന്ന് സുപ്രീം കോടതിയില്‍, ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് അവശ്യം

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. മേല്‍നോട്ടസമിതിയോട് കോടതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് തേടിയിരുന്നു.

ഇതനുസരിച്ച് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ജലനിരപ്പ് 137 അടിയാക്കി നിര്‍ത്തണമെന്നും, ബാക്കി വെള്ളം തമിഴ്‌നാട് കൊണ്ടുപോകണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. 138 അടിയില്‍ എത്തിയാല്‍ വെള്ളം തുറന്നു വിടാമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ മേല്‍നോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും. പ്രകൃതി ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്.

അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.60 അടിയില്‍ തുടരുകയാണ്. വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലയില്‍ മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരുന്നു. സെക്കന്റില്‍ 2398 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്റില്‍ 2200 ഘനയടി ജലം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. ജലനിരപ്പ് 138 അടിയിലെത്തിയാല്‍
സ്പില്‍വേ ഷട്ടറുകള്‍ തുറക്കാമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉള്ള നടപടികള്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്.

Top