ഭയന്ന് വിറച്ച് കേരളം, ഒടുവിൽ മുല്ലപ്പെരിയാർ അണക്കെട്ടും തുറന്നു, ജാഗ്രതാ നിർദ്ദേശം

തൊടുപുഴ: കേരളത്തെ ആശങ്കയിലാഴ്ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ട് പുലര്‍ച്ചെ 2.50 ഓടെ തുറന്നു.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പരക്കെ ആശങ്കയിലാണ്.

കൂടുതല്‍ രക്ഷാപ്രവര്‍ത്തകരും സൈന്യവും ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്.

എന്ത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.

നേരത്തെ നിശ്ചയിച്ചിരുന്നതിലും ഒരു മണിക്കൂറോളം വൈകിയാണ് അണക്കെട്ടിലെ 13 ഷട്ടറുകളും ഒരടി വീതം തുറന്നത്. കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടാം ജാഗ്രത നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

ജലനിരപ്പ് 140 അടിയായി ഉയര്‍ന്നതോടെയാണ് തമിഴ്നാട് ഡാം തുറന്നുവിട്ടത്. സെക്കന്‍ഡില്‍ 4800 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. സെക്കന്‍ഡില്‍ 11,500 ഘനയടിയായിരുന്നു നേരത്തെയുള്ള നീരൊഴുക്ക്.

അണക്കെട്ടിലെ വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. മുല്ലപ്പെരിയാറിന്റെ തീരത്തുനിന്ന് 1,250 കുടുംബങ്ങളെ ഒഴിപ്പിച്ചു. 4,000 പേരെ ക്യാംപുകളിലേക്കു മാറ്റി.

ജലനിരപ്പ് 139 അടിയായി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തണമെന്ന് കേരളം തമിഴ്നാടിനോട് കര്‍ക്കശമായി ആവശ്യപ്പെട്ടിരുന്നു.

അണക്കെട്ടിലെ ജലനിരപ്പ് അടുത്ത 27 മണിക്കൂറിനുള്ളില്‍ 142ലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന് മുന്നോടിയായി പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ സകല കണക്ക് കൂട്ടലും തെറ്റിച്ച് നീരൊഴുക്ക് ശക്തമായിരിക്കുകയാണ്.

Top