കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നിട്ടില്ലെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നിട്ടില്ലെന്ന് തമിഴ്‌നാട്. സുപ്രീം കോടതിയില്‍ കേരളം സമര്‍പ്പിച്ച പരാതിയില്‍ നല്‍കിയ മറുപടിയിലാണ് തമിഴ്‌നാട് ഇക്കാര്യം അറിയിച്ചത്. അണക്കെട്ട് മുന്നറിയിപ്പ് നല്‍കാതെ തുറന്നിട്ടില്ലെന്നും വെള്ളം തുറന്നു വിടുന്നതിന് മുമ്പ് കേരളത്തിന് കൃത്യമായ വിവരം നല്‍കിയിരുന്നുവെന്നും തമിഴ്‌നാട് വാദിക്കുന്നു.

മുല്ലപ്പെരിയാറില്‍ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്‌നാട് വാദിക്കുന്നു. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് അണക്കെട്ട് തുറന്നു വിടുന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടുവെന്ന കേരളത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും തമിഴ്‌നാട് നിലപാടറിയിച്ചു.

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. മേല്‍നോട്ട സമിതി ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ല, ആശങ്കകള്‍ തമിഴ്‌നാട് പരിഗണിക്കുന്നില്ല തുടങ്ങിയ പരാതികളാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചത്.

കേരളത്തിന്റെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് ബുധനാഴ്ച പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Top