ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആശങ്ക വേണ്ട, എല്ലാം ശരിയാക്കാമെന്ന് സ്റ്റാലിന്‍ ഉറപ്പുതന്നെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജലനിരപ്പ് വിലയിരുത്തുന്നുണ്ട്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനനുസരിച്ച് ജലനിരപ്പ് ഓരോ സമയവും അവലോകനം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 24ന് സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഒക്ടോബര്‍ 27ന് വന്ന മറുപടിക്കത്തില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നതോടെ ഇന്ന് സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 65 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.

Top