ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. ഇന്നലെ രാത്രി മാത്രമാണ് തമിഴ്‌നാട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്നും ഇതിന് മറുപടി നല്‍കുന്നതിന് കുറച്ച് കൂടി സമയം വേണം എന്നുമാണ് കേരളം കോടതിയെ അറിയിച്ചത്.
24 മണിക്കൂറിനുള്ളില്‍ കേരളത്തിന്റെ അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേരളത്തിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റണം എന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതിനെ തമിഴ്‌നാട് എതിര്‍ത്തതുമില്ല. കേസ് നവംബര്‍ 22ന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുന്നതുവരെ ഒക്ടോബര്‍ 28ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എ.എം കാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
നവംബര്‍ 22-വരെ ഇടക്കാല സംവിധാനം തുടരുമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിദഗ്ധ സമിതി അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കണമെന്നാണ് കഴിഞ്ഞ തവണ ഇറക്കിയ ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. വിദഗ്ധ സമിതി അംഗീകരിച്ച റൂള്‍ കെര്‍വ്വ് പ്രകാരം നവംബര്‍ 20-ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 141 അടിയാണ്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തമിഴ്‌നാട് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ബേബി ഡാം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തമിഴ്‌നാടിന്റെ മറുപടിയിലുള്ളത്. മരംമുറിക്കുന്നതും റോഡ് നന്നാക്കുന്നതുമുള്‍പ്പെടെയുള്ള സുപ്രധാനമായ കാര്യങ്ങളാണ് തമിഴ്‌നാട് ഉന്നയിച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് ഈ വിഷയത്തില്‍ ഇപ്പോള്‍ നല്‍കുന്ന മറുപടി ഭാവിയിലും നിര്‍ണായകമാണ്.