mullapally and vm sudheeran

തിരുവനന്തപുരം : കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും തമ്മില്‍ വീണ്ടും വാക്ക്‌പോര്.

സ്വാശ്രയ പ്രശ്‌നത്തിലെ സമരവുമായി ബന്ധപ്പെട്ട കെ.പി.സി.സി അധ്യക്ഷന്റെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്.

ഇത് ഒഴിച്ചുനിര്‍ത്തിയാല്‍ പൊതുവില്‍ സ്വാശ്രയസമരം നല്‍കിയ യോജിപ്പിലും ഊര്‍ജത്തിലുമായിരുന്നു രാഷ്ട്രീയകാര്യസമിതി യോഗം നടന്നത്.

സ്വാശ്രയഫീസ് വര്‍ധനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് തെരുവിലും കോണ്‍ഗ്രസ് നിയമസഭയ്ക്കുള്ളിലും നടത്തുന്ന പോരാട്ടം നല്‍കിയ പുതുജീവന്‍ രാഷ്ട്രീയകാര്യസമിതിയുടെ രണ്ടാമത്തെ യോഗത്തില്‍ പ്രകടമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്റെ പരാമര്‍ശമാണ് മുല്ലപ്പള്ളി രാമചന്ദ്രനെ ചൊടിപ്പിച്ചത്.

സമരം വിജയിച്ചത് പാര്‍ട്ടി സംവിധാനത്തിന്റെ ശക്തികൊണ്ടാണ്, മുല്ലപ്പള്ളി വല്ലപ്പോഴും കമ്മറ്റിക്കൊക്കെ വരണം. എങ്കിലേ ഇതൊക്കെ അറിയൂ എന്നായിരുന്നു സുധീരന്റെ വാക്കുകള്‍. രാഷ്ട്രീയകാര്യസമിതിയുടെ ആദ്യ യോഗത്തില്‍ ഇരുവരുമായുണ്ടായ വാക്‌പോരിന്റെ തുടര്‍ച്ചയായിരുന്നു ഈ വാക്കുകള്‍.

ഒന്നുപറഞ്ഞാല്‍ പത്ത് തിരിച്ചുപറയാന്‍ തനിക്കറിയാം, അത് പറയിക്കരുത് എന്ന് മുല്ലപ്പള്ളിയുടെ മറുപടി. മുല്ലപ്പള്ളിയെപോലെയുള്ള ഒരാളെ ചെയര്‍മാനാക്കി കേന്ദ്ര തിരഞ്ഞെടുപ്പുസമിതി എങ്ങനെ മുന്നോട്ടുപോകുന്നെന്നായി സുധീരന്‍.

തന്റെ ജോലി താന്‍ ഡല്‍ഹിയില്‍ ചെയ്യുന്നുണ്ടെന്നും അത് അവിടെ അറിയാമെന്നും മുല്ലപ്പള്ളി തിരിച്ചടിച്ചു. തന്റെ ജോലിക്ക് സുധീരന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്നുംകൂടി പറഞ്ഞാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അവസാനിപ്പിച്ചത്. എന്തായാലും ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചയിലേക്ക് മറ്റ് അംഗങ്ങളാരും കടന്നില്ല.

Top