കൊച്ചി: താന്‍ കളിച്ചുനടന്ന, സ്വന്തം വീടുപോലുള്ള കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരത്തില്‍ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പങ്കെടുക്കാത്തതിന്റെ കാരണം സോണിയാഗാന്ധിയെ അറിയിക്കും. അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനാണ് താന്‍, മാധ്യമങ്ങളോടല്ല പാര്‍ട്ടി അധ്യക്ഷയോടാണ് കാര്യങ്ങള്‍ വ്യക്തമാക്കുകയെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി ഗൗരവമേറിയ വിഷയമാണ് കോഴിക്കോട്ടെ ചിന്തന്‍ശിബരത്തില്‍ ചര്‍ച്ച ചെയ്തത്. 2024-ലേക്കുള്ള കോണ്‍ഗ്രസിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്ന പരിപാടിയായിരുന്നു അത്. അതിലാണ് തനിക്ക് പങ്കെടുക്കാനാവാതിരുന്നത്. ഇത് സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടാകുന്നുണ്ട്. വസ്തുതകള്‍ സോണിയാഗാന്ധിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഒരു നേതാക്കളോടും പ്രവര്‍ത്തകരോടും വ്യക്തിവൈരാഗ്യമില്ല. ബാക്കി കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.