Mulayam sing Yadav- Ayodhya Issue

ലക്‌നൗ: 1990 ല്‍ അയോധ്യ പ്രക്ഷോഭത്തില്‍ ബാബ്‌റി മസ്ജിദ് സംരക്ഷിക്കാനായി കര്‍സേവകര്‍ക്ക് നേരെ വെടിവെയ്ക്കാന്‍ ഉത്തരവിടേണ്ടി വന്നതില്‍ ദു:ഖമുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. മസ്ജിദ് സംരക്ഷിക്കാന്‍ അതല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യലിസ്റ്റ് നേതാവായിരുന്ന കര്‍പ്പൂരി താക്കൂറിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവ് അടല്‍ ബിഹാരി വാജ്‌പേയി അയോധ്യ വിഷയം പിന്നീട് പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോഴും വെടിവെയ്പ് അനിവാര്യമാകുകയായിരുന്നുവെന്നാണ് താന്‍ മറുപടി പറഞ്ഞത്.

മുലായം യു.പി മുഖ്യമന്ത്രിയായിരിക്കെയാണ് 1990 ല്‍ അയോധ്യയില്‍ പോലീസ് വെടിവയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടത്. പാര്‍ട്ടി മന്ത്രിമാര്‍ക്ക് പ്രസംഗത്തില്‍ മുലായം ചില മുന്നറിയിപ്പുകളും നല്‍കി. മന്ത്രിമാര്‍ക്ക് പണമുണ്ടാക്കണമെന്നുണ്ടെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിച്ച് ബിസിനസ്സിലേക്ക് മാറിക്കൊള്ളാനും മുലായം അഭിപ്രായപ്പെട്ടു.

Top