സച്ചിന്‍ വാസെയുടെ ആഡംബര കാര്‍ എന്‍ഐഎ പിടിച്ചെടുത്തു

മുംബൈ: അറസ്റ്റിലായ മുംബൈ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസെ ഉപയോഗിച്ചതെന്നു കരുതുന്ന മേഴ്സിഡീസ് കാർ എൻഐഎ പിടിച്ചെടുത്തു. കാറിൽനിന്ന് നോട്ടെണ്ണൽ മെഷീൻ, 5 ലക്ഷം രൂപ, വസ്ത്രങ്ങൾ, മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ലൈസന്‍സ് പ്ലേറ്റ് എന്നിവ കണ്ടെടുത്തതായി എൻഐഎ അറിയിച്ചു. സച്ചിൻ വാസെ ഈ ആഡംബര കാർ ഉപയോഗിച്ചിരുന്നതായും കാറിന്റെ ഉടമസ്ഥാവകാശം പരിശോധിക്കുന്നതായും മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ അനില്‍ ശുക്ല മാധ്യമങ്ങളോടു പറഞ്ഞു.

അംബാനിയുടെ വീട്ടുപടിക്കൽ എത്തിയ സ്കോർപിയോ കാർ മരിച്ച മൻസുക് ഹിരണിന്റേത് അല്ലെന്നും വാസയുടെ കാറാണ് അംബാനിയുടെ വീട്ടുപടിക്കൽ എത്തിയതെന്നും ഹിരണിന്റെ ഭാര്യ എടിഎസിനു (തീവ്രവാദവിരുദ്ധസേന) മൊഴി നൽകിയ സാഹചര്യത്തിൽ ഈ ആരോപണവും അന്വേഷിക്കുമെന്നു എൻഐഎ അറിയിച്ചു. സച്ചിൻ വാസെയുടെ ഓഫിസിൽ എൻഐഎ സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലാപ്ടോപ്, ഐപാഡ്, മൊബൈൽ ഫോൺ എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. നിർണായക തെളിവുകൾ ലഭിച്ചതായും സൂചനയുണ്ട്. തിങ്കളാഴ്ച രാത്രി തുടങ്ങിയ പരിശോധന ഇന്നലെ പുലർച്ചെ നാലു വരെ നീണ്ടു.
വാസെയുടെ സഹപ്രവർത്തകനായ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ റിയാസുദ്ദീൻ കാസിയെ ചോദ്യം ചെയ്തു. വാസെയുടെ താനെയിലെ താമസ സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിജിറ്റൽ യൂണിറ്റ് കാസിയാണ് കസ്റ്റഡിയിലെടുത്തത്. തെളിവു നശിപ്പിക്കാനാണിതെന്ന് എൻഐഎ സംശയിക്കുന്നു.

സ്ഫോടക വസ്തുക്കൾ സഹിതം ഉപേക്ഷിച്ച വാഹനത്തിനു വ്യാജ നമ്പർ പ്ലേറ്റ് സംഘടിപ്പിച്ചതും ഇയാള്‍ ഉദ്യോഗസ്ഥനാണെന്നാണു സൂചന. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ അടക്കം 7 ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ എൻഐഎ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്. അതിനിടെ, റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിനാലാണ് കേന്ദ്രം വാസെയെ നോട്ടപ്പുള്ളിയാക്കിയതെന്ന ആരോപണം ശിവസേന ആവർത്തിച്ചു.

ഫെബ്രുവരി 25നാണ് 20 ജലറ്റിൻ സ്റ്റിക്കുകളുമായി ഉപേക്ഷിച്ച കാർ കണ്ടെത്തിയത്. ഈ കാർ കൈവശം വച്ചിരുന്ന മൻസുക് ഹിരണിനെ  മാസം അഞ്ചിന് താനെ കടലിടുക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ ഭർത്താവിനെ സച്ചിൻ വാസെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലിൽ തള്ളുകയായിരുന്നു എന്നാണ് ഹിരണിന്റെ ഭാര്യയുടെ ആരോപണം. ഹിരണിന്റെ ഭാര്യയുടെ പരാതിയിൽ മേലാണ് വാസെയെ അറസ്റ്റ് ചെയ്തത്.

Top