മന്ത്രിമാര്‍ക്കും ഗതാഗത വകുപ്പിനുമെതിരെ വിമർശനവുമായി മുകേഷ്

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനും മുൻ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും ഗതാഗത വകുപ്പിനുമെതിരെ വിമർശനവുമായി എം മുകേഷ് എംഎൽഎ. അപകടാവസ്ഥയിലായ കൊല്ലം കെഎസ്ആർടിസി ബസ്റ്റ് സ്റ്റാൻഡ് കെട്ടിടം നവീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ വിമർശനം.

എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെട്ടു. എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്ന് പറഞ്ഞ് വകുപ്പിന് കത്ത് നൽകുകയും ചെയ്തു. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ചു. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരിട്ട് കണ്ട് കാര്യം ബോധ്യപ്പെടുത്തി. എന്നിട്ടും നടപടിയില്ലെന്നാണ് മുകേഷ് എംഎൽഎയുടെ വിമർശനം. കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല. യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും എംഎൽഎ ഫേസ്ബുക്കില്‍ കുറിച്ചു. അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നും എംഎൽഎ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്യുകയുണ്ടായി.

നിരവധി പ്രാവശ്യം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്……

കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല… യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്. അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും…

Top