ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് മുകേഷ് അംബാനി

ന്യൂഡല്‍ഹി ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഫോര്‍ബ്‌സ് തയാറാക്കിയ പട്ടികയിലെ ഒരേയൊരു ഏഷ്യാക്കാരനാണ് മുകേഷ് അംബാനി.

റിലയന്‍സിന്റെ 42% ഓഹരി സ്വന്തമായുള്ള അംബാനിക്ക്, കമ്പനിയുടെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസിലേക്കുള്ള വിദേശനിക്ഷേപങ്ങളാണ് നേട്ടമായത്. 11 ആഗോള നിക്ഷേപകരില്‍നിന്ന് 1.15 ലക്ഷം കോടി രൂപയാണ് ജിയോ പ്ലാറ്റ്‌ഫോംസ് സമാഹരിച്ചത്.

64.6 ബില്യണ്‍ ഡോളറാണ് (4.9 ലക്ഷം കോടി രൂപ) മുകേഷ് അംബാനിയുടെ സമ്പത്ത്. കഴിഞ്ഞ ദിവസമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കടബാധ്യതയില്ലാത്ത കമ്പനിയായി ചെയര്‍മാന്‍ പ്രഖ്യാപിച്ചത്. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 11 ലക്ഷം കോടി രൂപ കടന്ന് റെക്കോര്‍ഡിട്ടിരുന്നു. 58 ദിവസത്തിനുള്ളില്‍ ഏതാണ്ട് 1.69 ലക്ഷം കോടി രൂപ സമാഹരിച്ചതോടെയാണു കമ്പനി കടമില്ലാക്കമ്പനിയായി മാറിയതെന്നു മുകേഷ് അംബാനി പറഞ്ഞു.2021 മാര്‍ച്ചിനുമുന്‍പ് ബാധ്യതകളെല്ലാം തീര്‍ക്കുമെന്ന് മുകേഷ് അംബാനി 2019 ഓഗസ്റ്റില്‍ ഓഹരിയുടമകള്‍ക്കു വാഗ്ദാനം നല്‍കിയിരുന്നു.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണു ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍. 160.1 ബില്യണ്‍ ഡോളറാണ് ആസ്തി.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (108.6 ബില്യണ്‍ ഡോളര്‍) രണ്ടാം സ്ഥാനത്തും, എല്‍.വി.എം.എച്ച് ചെയര്‍മാന്‍ ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ട് (102.8 ബില്യണ്‍ ഡോളര്‍) മൂന്നാം സ്ഥാനത്തുമാണ്. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗ് 87.9 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി നാലാം സ്ഥാനത്തുണ്ട്.

ആദ്യ 100 സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അംബാനിയെ കൂടാതെ ഡിമാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ സ്ഥാപകനായ രാധാകിഷന്‍ ദമാനി മാത്രമാണുള്ളത്. 16.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദ്ദേഹം 82ാം സ്ഥാനത്താണ്.

ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രന്‍ കോടീശ്വരന്മാരുടെ പട്ടികയിലുണ്ട്. 1.8 ബില്യണ്‍ ഡോളറാണ് സമ്പാദ്യം. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഏറ്റവും നേട്ടമുണ്ടാക്കിയ സ്ഥാപനങ്ങളിലൊന്നാണ് ബൈജൂസ്.

Top