മലയാളത്തിന്റെ മുഖശ്രീ; ശ്രീവിദ്യയില്ലാത്ത പിറന്നാൾ

ലയാളത്തിന്റെ പ്രിയനടി ശ്രീവിദ്യയ്ക്ക് ഇന്ന് 69 വയസ്. വിടപറഞ്ഞ് 16 വര്‍ഷമാകുമ്പോഴും അഭിനയത്തികവില്‍ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ എക്കാലവും ഇടംപിടിച്ച മഹാപ്രതിഭയാണ് ശ്രീവിദ്യ. മലയാള സിനിമയുടെ ശ്രീ തന്നെയായിരുന്നു അക്ഷരാര്‍ഥത്തില്‍ നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും കുസൃതി നിറഞ്ഞ നോട്ടവും നിഷ്‌കളങ്കമായ ചിരിയുമായിരുന്നു ശ്രീവിദ്യയ്ക്ക്. 1953 ജൂലൈ 24 ന് സംഗീതജ്ഞയായ എം. എൽ വസന്തകുമാരിയുടെയും ആർ. കൃഷ്ണമൂർത്തിയുടെയും മകളായാണ് ശ്രീവിദ്യ ജനിച്ചത്. അമ്മയുടെ സംഗീത പാരമ്പര്യം കിട്ടിയിരുന്നെങ്കിലും ശ്രീവിദ്യ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത് നൃത്തത്തിലാണ്. പതിമൂന്നാം വയസില്‍ തിരുവുള്‍ ചൊൽവർ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. 1969 ൽ പുറത്തിറങ്ങിയ ‘ചട്ടമ്പികവല’ എന്ന ചിത്രത്തിൽ സത്യന്റെ നായികയായി ശ്രീവിദ്യ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് മലയാളസിനിമയുടെ മുഖശ്രീയായി ശ്രീവിദ്യ മാറി. അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ പ്രേക്ഷകരെ ആകർഷിച്ചു. ‘സൊല്ലത്താൻ നിനിക്കിറേനും’ ‘അപൂർവ രാഗങ്ങളും’ ഹിറ്റായതോടെ തമിഴും ശ്രീവിദ്യയുടെ തട്ടകമായി .

ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം, രചന, ആദാമിന്റെ വാരിയെല്ല്, എന്റെ സൂര്യപുത്രിക്ക്, ദൈവത്തിന്റെ വികൃതികൾ, പഞ്ചവടിപ്പാലം തുടങ്ങി പ്രേക്ഷക ഹൃദയം കീഴടക്കിയ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.1979 ൽ ശ്രീവിദ്യയുടെ അഭിനയമികവിന് ആദ്യമായി സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം. 1983-ൽ ‘രചന’, 1992 ൽ ദൈവത്തിന്റെ വികൃതികൾ എന്നീ ചിത്രങ്ങളിലൂടെ ശ്രീവിദ്യയിലേക്ക് വീണ്ടും പുരസ്കാരങ്ങളെത്തി. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ അഭിനയിച്ചു. എന്നാൽ സിനിമയുടെ ഈ സൗന്ദര്യങ്ങളൊന്നും ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തിൽ ഉണ്ടായിരുന്നില്ല. പ്രണയത്തിലും വിവാഹത്തിലും പരാജയം രുചിക്കേണ്ടിവന്നു. ഒടുവിൽ 2006 ഒക്ടോബർ 19ന്, 53-ാം വയസില്‍ കാൻസറിന്റെ രൂപത്തിൽ മരണം മലയാളത്തിന്റെ പ്രിയ നായികയെ തട്ടിയെടുക്കുകയായിരുന്നു. മരണശേഷം ഒട്ടേറെ സിനിമകളിൽ ഒരു ഫോട്ടോയുടെ രൂപത്തിലാണെങ്കിൽ പോലും ശ്രീവിദ്യ ഇടംപിടിച്ചു.

Top