വീണ്ടും പുരസ്‌കാര തിളക്കത്തില്‍ സല; ഇത്തവണ നേടിയ പുരസ്‌കാരത്തിന് ഇരട്ടി മധുരം

salah

ലണ്ടന്‍: ലിവര്‍പൂളിന്റെ ഈജിപ്ത് സ്‌ട്രൈക്കര്‍ മുഹമ്മദ് സലയ്ക്ക് വീണ്ടും പുരസ്‌കാര തിളക്കം. 2018ലെ മികച്ച ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരത്തിനുള്ള ബിബിസി പുരസ്‌കാരമാണ് സല സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ടാം വട്ടമാണ് സല അവര്‍ഡിനായി തിരഞ്ഞെടുക്കപ്പെടുന്നത്.

കലിഡോ കൗലിബലി, സാദിയോ മാനെ, മെധി ബെനാറ്റിയ, തോമസ് പാര്‍ടെ എന്നിവരെയാണ് സല പിന്തള്ളിയത്. ജെജെ ഓകോച്ചയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ട് തവണ ഈ പുരസ്‌കാരം നേടുന്ന താരമായും സല ഇതോടെ മാറി. യായ ടൂറെ, നുവാന്‍കോ കാനു എന്നിവരും രണ്ട് തവണ അവര്‍ഡ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനായി മിന്നും ഫോമില്‍ കളിച്ച സല ടീമിനെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായി മുന്നില്‍ നിന്നു. ലിവര്‍പൂളിനായി കഴിഞ്ഞ സീസണില്‍ 52 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകളാണ് താരം അടിച്ചെടുത്തത്.

ഈ വര്‍ഷം പ്ലയേഴ്‌സ് പ്ലയര്‍ ഓഫ് ദി ഇയര്‍, ഫുട്‌ബോള്‍ കളിയെഴുത്തുകാരുടെ സംഘടന നല്‍കിയ പുരസ്‌കാരം എന്നിവയും സല നേടിയിരുന്നു. ഇത്തവണയും പുരസ്‌കാരം നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സല പ്രതികരിച്ചു. അടുത്ത വര്‍ഷവും നേട്ടം ആവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും 26കാരനായ താരം കൂട്ടിച്ചേര്‍ത്തു.

Top