ഇന്നും ഇന്നലെയും തുടങ്ങിയതല്ല, എനിക്ക് ആരുടെയും തണൽ ആവിശ്യമില്ലെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: താനൊരു വ്യക്തിയാണെന്നും ആരുടെയെങ്കിലും തണലില്‍ വളരുന്ന ആളല്ലെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ‘പന്ത്രണ്ടാമത്തെ വയസു മുതല്‍ എന്റെ ജീവിതം രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പ്രവര്‍ത്തിച്ചാണ് പല ഘട്ടങ്ങളായി മുന്നോട്ടു പോയത്. അല്ലാതെ വലതുപക്ഷ രീതിയില്‍ ആരെങ്കിലും പൊക്കിവിട്ടതല്ല. അങ്ങനെയുള്ള ഊരയില്‍ ഉണ്ണിയല്ല ( ഒക്കത്തെടുത്ത് വളര്‍ത്തുന്ന കുട്ടി ) ഞാന്‍.’ മന്ത്രി റിയാസ് പറഞ്ഞു.

മരുമകന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓരോ കാര്യങ്ങളും പറഞ്ഞു ചെയ്യിക്കുകയാണോയെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. മന്ത്രിസഭയിലെ എല്ലാ കാര്യങ്ങളിലും കൈകടത്താന്‍ നോക്കുന്നുവെന്ന ഒരു വില്ലന്‍ ഇമേജ് നല്‍കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ‘ ഒരാള്‍ക്കും കഴിവും സ്വഭാവദാര്‍ഢ്യവുമില്ലാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നും എത്ര ഊതി വീര്‍പ്പിച്ചാലും നിലനില്‍ക്കില്ലെന്നും ‘ റിയാസ് വ്യക്തമാക്കി.

‘മന്ത്രിയെന്ന ഈ അധികാരം ലഭിക്കും മുമ്പും ഒരുവര്‍ഷത്തോളം മുഖ്യമന്ത്രിയുടെ മരുമകന്‍ തന്നെയായിരുന്നു.അന്ന് വേണമെങ്കില്‍ ഈ പറയുന്നതുപോലെ വില്ലനാകാമായിരുന്നില്ലേ? എന്തിലാണോ ഇടപെടേണ്ടത് അതിലേ ഇടപെടുകയുള്ളു. എവിടെയാണോ പോകേണ്ടത് അവിടെയേ പോവുകയുള്ളു. പ്രവൃത്തിയെ വിമര്‍ശിക്കാം.മെരിറ്റും ഡീ മെരിറ്റും നോക്കാം. അല്ലാതെ വക്രീകരിച്ചുകാണിക്കാന്‍ ശ്രമിച്ചാല്‍ ജനം ഇതൊക്കെ കാണുന്നുണ്ടെന്നേ മറുപടി പറയാന്‍ കഴിയുകയുള്ളു.

അനാവശ്യമായി എന്തെങ്കിലും പരിഗണന നല്‍കുന്ന ആളല്ല മുഖ്യമന്ത്രി.ഞാന്‍ അത്തരം പരിഗണന പ്രതീക്ഷിക്കുന്നയാളുമല്ല.സ്വന്തം മനസ് പൂര്‍ണമായി അര്‍പ്പിക്കാതെയും കഠിനാദ്ധ്വാനം ചെയ്യാതെയും മന്ത്രിയെന്ന നിലയില്‍ മുന്നോട്ടുപോകാനാവില്ല. പ്രായം കുറഞ്ഞ ഒരാളെന്ന നിലയില്‍ മികച്ച രീതിയില്‍ ഞാന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പുതിയ തലമുറയ്ക്കാകും അതിന്റെ ദോഷം. എനിക്ക് പാളിച്ച പറ്റിയാല്‍ അവരെ അത് ബാധിക്കും. നാളെ അവരുടെ അവസരമാകും നഷ്ടമാവുക.’ മന്ത്രി റിയാസ് വ്യക്തമാക്കി.

മന്ത്രിയെന്ന നിലയില്‍ സുതാര്യമായി മുന്നോട്ടു പോകുമ്പോള്‍ അതിനെ നല്ലരീതിയില്‍ കാണാതെ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് തടസമാകുമെന്നു കരുതുന്ന ചെറിയൊരു വിഭാഗം കരാറുകാരും ഉദ്യോഗസ്ഥരും ഉണ്ടാകാം. അവര്‍ ഒന്ന് ഇടിച്ചുതാഴ്ത്തി കാണിക്കാന്‍ നോക്കിയേക്കാം. പക്ഷേ അതൊന്നും കാര്യമാക്കുകയില്ല.അഴിമതിക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കും. പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ ഫീല്‍ഡില്‍ പോകും. റിയാസ് പറഞ്ഞു. ‘മന്ത്രി പദവി പാര്‍ട്ടി തന്നതാണ്. അതിന്റെ കാലമെത്രയാണെന്ന് നോക്കിയല്ല പ്രവര്‍ത്തിക്കുന്നത്.ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാനാണ് ശ്രമിക്കുന്നത്.’ മുഹമ്മദ് റിയാസ് പറഞ്ഞു.

അടുത്തവര്‍ഷം പൊതുമരാമത്ത് വകുപ്പില്‍ വിപ്ലവകരമായ പരിഷ്‌ക്കാരങ്ങള്‍ വരും. പി.ഡബ്‌ള്യൂ.ഡി മിഷന്‍ 2022 നടപ്പിലാകുന്നതോടെ റോഡ് അറ്റകുറ്റപ്പണിക്ക് കേരളത്തില്‍ സ്ഥിരം സംവിധാനം നിലവില്‍ വരും. സാങ്കേതിക വിദ്യയുടെ സഹായം കൂടുതല്‍ കൊണ്ടുവരും. ഐ.ടി. രംഗത്തിന്റെ സാധ്യതകള്‍ ഉറപ്പുവരുത്തും. കേരളത്തിലെ റോഡുകളുടെയും കെട്ടിടങ്ങളുടെയും സ്ഥിതി ജനങ്ങള്‍ക്ക് മൊബൈലിലൂടെ നോക്കിക്കാണാവുന്ന സംവിധാനം വരും. അതിനുള്ള പ്രോജക്ട് മാനേജ്‌മെന്റ് സംവിധാനം തയ്യാറായി വരികയാണെന്നും പ്‌ളാനിംഗ് ബോര്‍ഡുമായി ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Top