ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് സൂചന

ന്യൂഡൽഹി : ഗാർഹിക പീഡനമാരോപിച്ച് ഭാര്യ പരാതി നൽകിയതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് റിപ്പോർട്ട്.വെള്ളിയാഴ്ച്ച രാത്രി ഒൻപത് മണിക്ക് ശേഷം ഷമിയെ ആരും കണ്ടിട്ടില്ലെന്നാണ് സൂചന.

താരത്തെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും സാധിക്കുന്നില്ല.ഗാസിയാബാദിലേക്കു പോകുന്നതിനായി മൂത്ത സഹോദരനോടൊപ്പം ഷമി ഡൽഹി വിമാനത്താവളത്തിലെത്തിയിരുന്നു.

വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ ബന്ധുക്കൾ ഷമിയെ വിളിച്ചപ്പോൾ ഗാസിയാബാദിൽ ഗതാഗതക്കുരുക്കിൽ പെട്ടിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്.

തന്റെ പക്കലുള്ള തെളിവുകൾ വച്ച് കേസിന്റെ കാര്യങ്ങൾ നോക്കിക്കോളാമെന്നും ഷമി ബന്ധുക്കളോട് പറഞ്ഞിരുന്നു.

മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഷമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും ആരോപിച്ച ഹസിന്‍ ,പരസ്ത്രീ ബന്ധങ്ങള്‍ തെളിയിക്കാനായി വാട്സ് ആപ്പിലെയും ഫേസ്‌ബുക്കിലെയും ചിത്രങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും പുറത്തുവിട്ടിരുന്നു.

പരാതിയുയർ‌ന്നതോടെ മുഹമ്മദ് ഷമിയെ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന്റെ (ബിസിസിഐ) ഏറ്റവും പുതിയ വേതന കരാറിൽ നിന്ന് പുറത്താക്കിയിരുന്നു.ഇതേകുറിച്ച് അന്വേഷിച്ച് ഷമി തെറ്റുകാരനല്ലെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തെ കരാറിൽ ഉൾപ്പെടുത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

Top