കേരളത്തിൽ ക്രമസമാധാനനില ഭദ്രമാണെന്നു തെളിയിച്ച ഗവർണർക്ക് നന്ദി പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്

കുന്നത്തൂർ : കേരളത്തിൽ ക്രമസമാധാനനില ഭദ്രമാണെന്നു കോഴിക്കോട്ടെ മിഠായി തെരുവിലൂടെ നടന്നു തെളിയിച്ചതിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടു നന്ദി പറയുന്നുവെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും ഗവർണർക്ക് ഇങ്ങനെ ഇറങ്ങി നടക്കാൻ കഴിയില്ല. അത്ര ഭദ്രമാണു കേരളത്തിലെ ക്രമസമാധാന നില. ഗവർണർ തന്നെ അതു നേരിട്ട് തെളിയിച്ചെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

‘‘കോഴിക്കോട്ടെ ജനത മിഠായി തെരുവിൽ നിങ്ങളെ സന്തോഷത്തോടെ ഹൽവ തന്ന് സ്വീകരിച്ചു. എന്നാൽ നിങ്ങൾ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു നോക്കൂ. ഹൽവ തന്ന അതേ കൈകൊണ്ട് നിങ്ങളെ പരാജയപ്പെടുത്തും. അതാണു കോഴിക്കോടിന്റെ ബോധം. മിഠായി തെരുവിലൂടെ നടക്കുമ്പോൾ ആ തെരുവിൽ നിങ്ങൾക്കു ചോരക്കറ കാണാം. പാവപ്പെട്ടവന്റെ മക്കൾക്ക് പഠിക്കാനുള്ള അവകാശത്തിനായി വിദ്യാർഥികൾ നടത്തിയ പോരാട്ടത്തിന്റെ ചോരക്കറയാണത്. എസ്എഫ്ഐ എന്ന സംഘടനയുടെ ചോരക്കറയാണ് അത് മിസ്റ്റർ ഗവർണർ.

ഇതേ മിഠായിതെരുവിൽ പണ്ട് ഒരു തീപിടിത്തം ഉണ്ടായിരുന്നു. അന്നു ഫയർഫോഴ്സിനും വ്യാപാരികൾക്കും ഒപ്പം ഓടിവന്നു വിദ്യാർഥികൾ ഒരു സംഘടനയുടെ കീഴിൽ അണിനിരന്നു രക്ഷാപ്രവർത്തനത്തിനു നേതൃത്വം കൊടുത്തു. ആ സംഘടനയുടെ പേരാണ് എസ്എഫ്ഐ. കേരളത്തിലെ കലാലയങ്ങളിൽ റാഗിങ് ഇല്ല. കാരണം സെയ്താലിയുടെ പിന്മുറക്കാരാണ് എസ്എഫ്ഐ. പട്ടാമ്പി കോളജിൽ റാഗിങ്ങിന് എതിരെ പോരാട്ടം നടത്തി രക്തസാക്ഷിയായ സെയ്താലിയുടെ പിൻമുറക്കാർ.

പിന്നെ നിങ്ങൾ എസ്എഫ്ഐയുടെ പോരാട്ടത്തെക്കുറിച്ചു പറഞ്ഞുവല്ലോ. അടിയന്തരാവസ്ഥയുടെ നാളുകളിൽ എസ്എഫ്ഐയിൽനിന്ന് രാജിവച്ചാൽ മിസ നിയമം ഒഴിവാക്കാം എന്ന് പറഞ്ഞപ്പോൾ ജീവിതത്തിൽനിന്ന് രാജിവയ്ക്കാം എന്നാൽ എസ്എഫ്ഐയിൽനിന്ന് രാജിവയ്ക്കാൻ തയാറല്ല എന്നു പറഞ്ഞ മുഹമ്മദ് മുസ്തഫയുടെ പിന്മുറക്കാരാണ് എസ്എഫ്ഐ’’– റിയാസ് പറഞ്ഞു.

Top