കിരീടം പാലത്തില്‍ ഒത്തു ചേര്‍ന്ന് ശിവന്‍കുട്ടിയും, റിയാസും; അണിയറയില്‍ വമ്പന്‍ പദ്ധതി !

തിരുവനന്തപുരം: മോഹന്‍ലാലും ശ്രീനാഥും ഒരുമിച്ചിരുന്ന പാലത്തില്‍ മന്ത്രി ശിവന്‍കുട്ടിയും, മന്ത്രി മുഹമ്മദ് റിയാസും ഒത്തുചേര്‍ന്നു. കിരീടം സിനിമയിലെ കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഹിറ്റ് ഗാനത്തോടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ഈ പാലത്തിലേക്കുള്ള മന്ത്രിമാരുടെ വരവ് വെറുതേയല്ല. പാലത്തിന്റെ പ്രശസ്തി മനസ്സിലാക്കിയ മന്ത്രി റിയാസ് അവിടുത്തെ ടൂറിസം സാദ്ധ്യതകളും മുമ്പില്‍ കണ്ട് വമ്പന്‍ പദ്ധതി തന്നെയാണ് തയ്യാറാക്കുന്നത്.

ആരും കൊതിക്കുന്ന ഗ്രാമീണ ഭംഗിയും, വെള്ളായണി കായലിന്റെ മനോഹാരിതയും ചേര്‍ന്നതാണ് ഈ പ്രദേശമെന്നും, ഗ്രാമീണ ടൂറിസത്തിന്റെ വലിയ സാധ്യതയുള്ള നാടാണിതെന്നും ടൂറിസം മന്ത്രി പറഞ്ഞു.

കിരീടം സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഈ പാലം ഇനി തിരുവനന്തപുരത്തെ പ്രധാന ടൂറിസം കേന്ദ്രമായി മാറുമെന്നും, അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണെന്നും റിയാസ് തന്റെ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കിരീടം സിനിമയിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു തിരുവനന്തപുരത്തെ വെള്ളായണി കായലിന്റെ ഭാഗമായ പാലം. കഥാഗതിയുടെ സുപ്രധാന മേഖലകളിലെല്ലാം ഈ പാലവുമുണ്ട്. അതുകൊണ്ട് തന്നെ നാട്ടുകാര്‍ ഇതിനെ കിരീടം പാലം എന്നുവിളിച്ചു.

മോഹന്‍ലാലും ശ്രീനാഥും ഈ പാലത്തില്‍ ഒന്നിച്ചിരിക്കുന്ന രംഗവും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനത്തെ മനോഹരമാക്കിയ ഈ പ്രദേശത്തിന്റെ ഭംഗിയും ഓരോ മലയാളിയുടെയും മനസ്സില്‍ പതിഞ്ഞതാണ്. വിവിധ സമയങ്ങളിലുള്ള വെള്ളായണി കായലിന്റെ മനോഹാരിതയും പാലത്തിന്റെ ഏകാന്തതയും ഒപ്പിയെടുത്ത സംവിധായകന്‍ സിബി മലയില്‍ ഈ പ്രദേശത്തെ അനശ്വരമാക്കി.

കഴിഞ്ഞദിവസം മന്ത്രി ശിവന്‍കുട്ടി ഈ പാലത്തിന്റെ ടൂറിസം സാധ്യതകള്‍ പങ്കുവെച്ചു. ഞങ്ങള്‍ രണ്ട് പേരും ഇന്ന് കുറച്ച് സമയം പാലത്തില്‍ ചെലവഴിച്ചു. ആരും കൊതിക്കുന്ന ഗ്രാമീണ ഭംഗിയും വെള്ളായണി കായലിന്റെ മനോഹാരിതയും ചേര്‍ന്നതാണ് ഈ പ്രദേശം. ഗ്രാമീണ ടൂറിസത്തിന്റെ വലിയ സാധ്യതയുള്ള നാട്.

കിരീടം സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഈ പാലം ഇനി തിരുവനന്തപുരത്തെ പ്രധാന ടൂറിസം കേന്ദ്രമായി മാറും. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്.

Top