ആര്‍ എസ് എസിന്റെ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ലന്ന് മുഹമ്മദ് റിയാസ്‌

മംഗളൂരു: സ്വാതന്ത്യ്ര സമരത്തെ ഒറ്റികൊടുത്ത ചരിത്രമുള്ള ആര്‍എസ്എസിന്റെ രാജ്യസ്‌നേഹം സ്വീകരിക്കാന്‍ സൗകര്യമില്ലെന്ന് ഡിവൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഭഗത്സിങ്ങിന്റെ പിന്മുറക്കാരാണ് ഞങ്ങള്‍ , സ്വതന്ത്യ്രസമര പോരാട്ടത്തില്‍ ആര്‍എസ്എസ് എന്തെങ്കിലും പങ്ക് വഹിച്ചില്ല എന്നു മാത്രമല്ല സമരത്തെ ഒറ്റുകൊടുക്കുകയായിരുന്നു എന്ന് ചരിത്രം പഠിക്കുന്നവര്‍ക്ക് മനസിലാകും. ആര്‍ എസ് എസിന്റെ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ലന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

കര്‍ണാടക ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ന്യൂനപക്ഷ യുവജനസമ്മേളനം മംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റിയാസ്.

സ്വാതന്ത്യ്രസമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് ഇന്ത്യയിലെ മുസ്‌ളീം സമുദായം. വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയില്‍ തങ്ങിയത് അവര്‍ മതേതരത്വത്തെ മുറുകെ പിടിക്കുന്നതു കൊണ്ടാണ്.

മതേതരത്വം സംരക്ഷണത്തിന്റെ മുന്നണി പോരാളികളായ സീതാറാം യെച്ചൂരി ,പിണറായി വിജയന്‍ തുടങ്ങിയവരെ രാജ്യത്തുടനീളം തടയാനാണ് സംഘപരിവാര്‍ ശ്രമം. പിണാറയിയുടെ തലവെട്ടുന്നവര്‍ക്ക് ഹൈദരാബാദിലെ സംഘപരിവാര്‍ നേതാവ് ഒരു കോടി ഇനാം പ്രഖ്യാപിച്ചതും നാം കണ്ടു. തല വെട്ടുന്നതല്ല ധീരത, നീതിക്കായുള്ള പോരാട്ടത്തില്‍ സ്വന്തം തല ത്യജിക്കുന്നതാണ് ധീരതയെന്നാണ് ഡി വൈ എഫ് ഐ കരുതുന്നത്.

നവഉദാരവല്‍കരണത്തിനെതിരെയുള്ള രോഷപ്രകടനമാണ് 2014 ലെ തെരഞ്ഞെടുപ്പില്‍ നാം കണ്ടത്. നിര്‍ഭാഗ്യവശാല്‍ അതിന്റെ നേട്ടം കിട്ടിയത് അതേ നയം പിന്‍തുടരുന്ന ബിജെപിക്കാണ്. ഇതിന്റെ ഫലമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പതിനായിരകണക്കിന് കര്‍ഷകരാണ് ജീവന്‍ വെടിഞ്ഞത്. തൊഴിലില്ലായ്മ അതി രൂക്ഷമായി. യുവാക്കള്‍ക്ക് യോഗ്യതക്കനുസരിച്ചുള്ള ജോലി കിട്ടാതായി.

ഇത്തരത്തില്‍ ഏത് തലത്തില്‍ നോക്കിയാലും രാജ്യത്ത് ജനജീവിതം ദുഷ്‌കരമായി. ഇതില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തന്നെ മതവര്‍ഗീയത സ്‌പോണ്‍സര്‍ ചെയ്യുകയാണ്. സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആര്‍ എസ് എസ് ഹിന്ദുരാജ്യം കെട്ടിപടുക്കനായി മറ്റു മതവിഭാഗങ്ങളെ അക്രമിക്കുകയാണ്. ന്യൂനപക്ഷങ്ങളൊടൊപ്പം രാജ്യത്തെ ദളിത്, പിന്നോക്കവിഭാഗങ്ങളും കടുത്ത പ്രയാസത്തിലാണ്. അതുകൊണ്ടാണ് ഇത്തരത്തില്‍ പ്രയാസം അനുഭവിക്കുന്ന വിഭാഗങ്ങളുടെ പ്രത്യേക കണ്‍വെന്‍ഷന്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്നത്.

ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചെറിയ വിഭാഗം ആളുകളുണ്ട് അവര്‍ രാജ്യവിരുദ്ധര്‍ മാത്രമല്ല ഇസ്‌ളാം വിരുദ്ധര്‍ കൂടിയാണ്. ആര്‍എസ്എസിന് ശക്തി പകരുകയാണ് ഇത്തരക്കാര്‍. ആര്‍എസ്എസിന്റെ മറ്റൊരു വകഭേദമാണ് ഇവര്‍. അസഹിഷ്ണുതയല്ല സഹിഷ്ണുതയാണ് തങ്ങളുടെ പാതയെന്നാണ് അന്ത്യ പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്.

കാശമീരില്‍ നിന്നുമുയരുന്ന ഏല്ലാ ശബ്ദങ്ങളും രാജ്യവിരുദ്ധമാണെന്ന അഭിപ്രായം ഡി വൈ എഫ് ഐക്കില്ല. രാജ്യത്തിന് പോരാടുന്ന സൈനീകരെ സല്യൂട്ട് ചെയ്യുന്നു. എന്നാല്‍ സ്ത്രീകള്‍ക്കെതിരെ ഉയരുന്ന അതിക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ അല്ല ‘സര്‍ക്കാരിന് താല്‍പര്യം മറിച്ച് അത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ്. പഴയ ഭിന്നിപ്പിച്ച് ഭരിക്കുക നയമാണ് സര്‍ക്കാര്‍ പിന്‍തുടരുന്നത് റിയാസ് പറഞ്ഞു.

Top