ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങി മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍

ഡല്‍ഹി: ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍. മുഹമ്മദ് ഫൈസലിനുവേണ്ടി അഭിഭാഷകന്‍ കെ.ആര്‍ ശശി പ്രഭുവാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഫൈസലിന് വേണ്ടി സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകും. കുറ്റക്കാരനാണെന്ന ഉത്തരവ് കൂടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഈ മാസം ഒന്‍പതിനാണ് ഹര്‍ജി പരിഗണിക്കുന്നത്.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ പാര്‍ലമെന്റംഗത്വത്തില്‍ നിന്ന് വീണ്ടും അയോഗ്യനാക്കി. ഇത് രണ്ടാം വട്ടമാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്. ലോക്സഭാ സെക്രട്ടറിയേറ്റ് ഇത് വ്യക്തമാക്കിക്കൊണ്ടാണ് ഉത്തരവിറക്കിയത്. വധശ്രമക്കേസില്‍ കുറ്റകാരനെന്നുള്ള വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോക്സാഭാംഗത്വം റദ്ദാക്കിയത്. ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കിയത്.

വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കപ്പെട്ടത്. പിന്നീട് എംപി സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടി. ഇതിന് ശേഷം എംപി സ്ഥാനം പുനഃസ്ഥാപിച്ചു. കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നു. എന്നാല്‍ ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി തയ്യാറാകാതെ വന്നതോടെയാണ് ഇന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

Top