muhamad aslam case; police investgation reach cpm leader

കോഴിക്കോട് :മുഹമ്മദ് അസ്‌ലം വധക്കേസില്‍ പൊലീസ് അന്വേഷണം സിപിഎമ്മിലേക്ക്. വളയം മേഖലയിലെ സിപിഎം പ്രാദേശിക നേതാക്കളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി.

നാദാപുരം വളയത്ത് ഏരിയ സെക്രട്ടറിയുടെ വീട്ടില്‍ വരെ അര്‍ധരാത്രി പൊലീസ് കയറി. കൊലയാളികള്‍ വളയം സ്വദേശികളാണെന്ന് വ്യക്തമായതോടെയാണിത്.

വളയത്തെ സിപിഎം പ്രാദേശിക നേതാക്കള്‍ അറിയാതെ കൊലപാതകം നടക്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

കൊലയാളികള്‍ അഞ്ചു ദിവസത്തേയ്ക്കു കാര്‍ വാടകയ്‌ക്കെടുത്തത് പന്ത്രണ്ടായിരം രൂപയ്ക്കാണെന്നും എന്നാല്‍ വാടകയ്‌ക്കെടുത്തയാള്‍ ഒളിവിലെന്നും പൊലീസ് അറിയിച്ചു.

നാട്ടില്‍ എത്തിയ പ്രവാസി മലയാളിക്ക് കാര്‍ വേണമെന്ന് കൊലപാതകസംഘം തെറ്റിദ്ധരിപ്പിച്ചാണു കാര്‍ വാടകയ്‌ക്കെടുത്തത്. കാര്‍ വാടയ്‌ക്കെടുക്കാന്‍ ഇടനിലക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാര്‍ വാടകയ്‌ക്കെടുത്ത നാലാം ദിവസമായിരുന്നു കൊലപാതകം.
aslam-car_jpg_image_784_410

അതിനിടെ, രാത്രി വീടുകളില്‍ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രകടനം നടത്തി.

സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് അസ്‌ലമിനെ ഒരു സംഘം ആളുകള്‍ വെട്ടി കൊലപ്പെടുത്തിയത്.

തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി.കെ.ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിട്ടയയ്ക്കപ്പെട്ടതു മുതല്‍ അസ്‌ലമിനു ഭീഷണിയുണ്ടായിരുന്നു.

Top