മോദി സര്‍ക്കാരിന് തിരിച്ചടി; മുദ്ര വായ്പാ പദ്ധതി പരാജയമെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാനായി മോദി സര്‍ക്കാര്‍ മുന്നോട്ടുവച്ച മുദ്ര വായ്പാ പദ്ധതി പരാജയമെന്ന് കണക്കുകള്‍. വായ്പ എടുത്തവരില്‍ 20 ശതമാനം പേര്‍ക്കുമാത്രമാണ് സംരംഭം തുടങ്ങാന്‍ കഴിഞ്ഞതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

2015-ലാണ് പദ്ധതി നടപ്പാക്കിയത്. 2015 മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1.12 കോടി തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 51.06 ലക്ഷം സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ്. 60.94 ലക്ഷം പേര്‍ തൊഴിലാളികളും. സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ക്കിടെ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

2015 ഏപ്രിലില്‍ ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുദ്ര ലോണ്‍ യോജനയ്ക്ക് തുടക്കമിട്ടത്. അന്നത്തെ സര്‍ക്കാരിന്റെ പ്രധാന പദ്ധതികളില്‍ ഒന്നായിരുന്നു ഇത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭകത്വ പദ്ധതിയുമായാണ് മുദ്ര അവതരിപ്പിക്കുന്നത്. പദ്ധതി പ്രകാരം ഒരാള്‍ക്ക് പൊതുമേഖല-സ്വകാര്യ മേഖല ബാങ്കുകളില്‍ നിന്നും മൈക്രോ ഫിനാന്‍സിങ്ങ് സ്ഥാപനങ്ങളില്‍ നിന്നും 50,000 രൂപ മുതല്‍ 10 ലക്ഷം വരെ വായ്പകള്‍ ലഭിക്കും.

Top