ചാനല്‍ തമ്പുരാക്കന്മാര്‍ അയ്യപ്പഭക്തരെ അവഹേളിക്കരുതെന്ന് എംടി രമേശ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ അയ്യപ്പഭക്തന്മാരെ അവഹേളിക്കുന്ന ചാനല്‍ തമ്പുരാക്കന്മാരെ വിമര്‍ശിച്ച് ബിജെപി നേതാവ് എം ടി രമേശ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. നടപ്പന്തല്‍ വരെ യുവതികളെ അനുധാവനം ചെയ്ത റിപ്പോര്‍ട്ടര്‍മാരുടെ ആവേശം അവര്‍ തിരിച്ചിറങ്ങുമ്പോള്‍ നിരാശയായി മാറുന്നത് കേരളം കാണുകയാണെന്നും എംടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തുലാമാസ പൂജയ്ക്കായ് നട തുറന്ന് മൂന്ന് ദിനം പിന്നിട്ടിരിക്കുന്നു… സംഘർഷഭരിതമായിരുന്നു ഈ ദിനങ്ങളത്രയു൦…ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തർ ആശങ്കയുടെയു൦ ആത്മ സംഘർഷത്തന്റെയു൦ മുൾമുനയിലാണ്…നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ആചാരങ്ങളെയു൦ അനുഷ്ഠാനങ്ങളെയു൦ എന്തു വിലകൊടുത്തു൦ ഇല്ലാതാക്കുമെന്ന് വെല്ലുവിളിക്കുന്ന ഭരണകൂടം ഒരു ഭാഗത്ത്…വിശ്വാസത്തെ മുറുകെ പിടിച്ച് ശരണമന്ത്രത്തിൽ മാത്രം അഭയം കണ്ടെത്തിയ അയ്യപ്പഭക്തർ മറുഭാഗത്ത്…

ശബരിമലയിൽ വിശ്വാസത്തെ വെല്ലുവിളിച്ചെത്തുന്ന യുവതികൾക്ക് അകമ്പടി സേവിക്കുന്ന പോലീസുദ്യോഗസ്ഥർ ഒരു ഭാഗത്ത്…വീടുകളിൽ കത്തിച്ച നിലവിളക്കിനു മുൻപിൽ നിറകണ്ണുകളോടെ കൈകൂപ്പി ശരണം വിളിക്കുന്ന കോടിക്കണക്കിനു സ്ത്രീകൾ മറുഭാഗത്ത്…

ഇതൊന്നും കാണാതെ അയ്യപ്പ ഭക്തരെ അവഹേളിക്കുന്ന ചാനൽ തമ്പുരാക്കന്മാർ… പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോട് ഒരു കാര്യം പറയട്ടെ…നിങ്ങൾ ആർക്കുവേണ്ടിയാണ് വാർത്തകൾ സൃഷ്ടിക്കുന്നത്. നടപ്പന്തൽ വരെ യുവതികളെ അനുധാവനം ചെയ്ത റിപ്പോർട്ടർമാരുടെ ആവേശം അവർ തിരിച്ചിറങ്ങുമ്പോൾ നിരാശയായി മാറുന്നത് കേരളം കണ്ടു. ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കപ്പെടുമ്പോൾ അതിൽ ആത്മരതി കണ്ടെത്തുന്ന മാധ്യമ സുഹൃത്തുക്കളോട് സഹതാപം മാത്രമേയുള്ളൂ…

നിലക്കലിലും പമ്പയിലും സന്നിധാനത്തും കണ്ട ചാനൽ റിപ്പോർട്ടർമാരിൽ പലരും അടുത്ത സുഹൃത്തുക്കളാണ്. നിങ്ങളിൽ പലരും സ്ഥിരമായി ശബരിമല ദർശനം നടത്തുന്നവരാണ് എന്ന് എനിക്കറിയാം. വ്രതമെടുത്ത് കെട്ടുനിറച്ച് മല ചവിട്ടി നിങ്ങൾ ഇനിയും സന്നിധാനത്ത് പോകുമെങ്കിൽ ഒരഭ്യർത്ഥനയേ ഉള്ളൂ..അയ്യപ്പ വിശ്വാസത്തേയും ഭക്തരെയും അവഹേളിക്കാതിരിക്കുക…. സത്യം ലോകത്തോട് പറയാൻ ശ്രമിക്കുക…….!!

Top