വിഴിഞ്ഞം സംഘർഷം തടയാൻ പൊലീസിന് സാധിക്കുമായിരുന്നു: എംടി രമേശ്

കോഴിക്കോട്: വിഴിഞ്ഞം സമരത്തിന് പിന്നിലെ രാജ്യദ്രോഹ ശക്തികൾ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് പറയണം. സിപിഎം സംസ്ഥാന സെക്രട്ടറിയല്ല മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ മറുപടി പറയണമെന്നും രമേശ് പറഞ്ഞു.

വിഴിഞ്ഞം കലാപത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനം ദുരൂഹമാണ്. പൊലീസിനെ അക്രമിച്ചവർക്ക് എതിരെ കേസില്ല. സമാധാനപരമായി യോഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാക്കൾക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി. വിഴിഞ്ഞം അക്രമം തടയാൻ പോലീസിനാകുമായിരുന്നു, രാഷ്ട്രീയ തീരുമാനത്തിനായി പോലീസ് കാത്തു. എന്നാൽ അതിനുള്ള അനുമതി നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും എംടി രമേശ് കുറ്റപ്പെടുത്തി.

അതേസമയം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. ബിഷപ്പ് തോമസ് ജെ നെറ്റോക്കെതിരെയാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. തുറമുഖ കവാടം ഉപരോധിച്ചതിനാണ് കേസ്. ആർച്ച് ബിഷപ്പിനെ പ്രതിയാക്കി ഇതേവരെ അഞ്ച് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Top