മണ്ഡലകാലത്തിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കളി വേറെയാകുമെന്ന് എം ടി രമേശ്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മണ്ഡലകാലത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കൈവിട്ട കളിയാകുമെന്ന് ബിജെപി നേതാവ് എംടി രമേശ്. ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ ഇനിയും എത്താന്‍ പോവുകയാണ്. സര്‍ക്കാര്‍ കാര്യങ്ങള്‍ മനസിലാക്കണം. അഞ്ചു ദിവസത്തെ അനുഭവം കൊണ്ട് സര്‍ക്കാര്‍ പാഠം പഠിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി അയ്യപ്പ ഭക്തരെ ആക്ഷേപിക്കുന്നതു അപമാനകരമാണ്. ഒരു യുവതിയെ പോലും മല കയറ്റാന്‍ ആകാത്തതിന്റെ ഇച്ഛാഭംഗം ആള്‍ക്കൂട്ടത്തില്‍ ഉടുതുണി നഷ്ടപെട്ടവന്റെ ജാള്യതയാണ് മുഖ്യമന്ത്രിയ്ക്ക്. അധികാര ഗര്‍വ് കൊണ്ട് വിശ്വാസികളെ പീഡിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ടെന്നും എം ടി രമേശ് പറഞ്ഞു.
കേരളം കണ്ട ഏറ്റവും നുണയനായ മുഖ്യമന്ത്രി എന്ന് തെളിയിക്കുന്ന രീതിയിലാണ് പിണറായി സംസാരിക്കുന്നത്. തന്ത്രിയെ ജീവനക്കാരന്‍ ആയി മാത്രം കാണുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണ്.

തറയില്‍ ചമ്രം പടിഞ്ഞിരുന്ന് ശരണം വിളിച്ചതാണോ ക്രിമിനല്‍ പ്രവര്‍ത്തനം എന്നും ശബരിമല ഇന്‍കുലാബ് വിളിക്കാനുള്ള കേന്ദ്രമല്ലെന്നും എംടി രമേശ് പറഞ്ഞു. മദനിക്ക് വേണ്ടി നിയമസഭാ വിളിച്ചു ചേര്‍ത്തവര്‍ എന്തിനാണ് ശബരിമല ചര്‍ച്ച ചെയ്യാന്‍ സമ്മേളനം വിളിക്കാന്‍ വിമുഖത കാണിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

Top