ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകള്‍ക്കിടയില്‍നിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടി; ഹരീഷ് പേരടി

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന പരിപാടിയില്‍ രാഷ്ട്രീയ വിമര്‍ശനത്തില്‍ എംടി വാസുദേവന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകള്‍ക്കിടയില്‍നിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടി…എം.ടി ജീവിക്കുന്ന കാലത്ത് ജീവിക്കാന്‍ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്‌ക്കാരമെന്ന് ഹരീഷ് പേരടി ഫെസ്ബുക്കില്‍ കുറിച്ചു.

പ്രസ്താവനയില്‍ എം ടിയുടെ വിശദീകരണവുമായി സാഹിത്യകാരന്‍ എന്‍ ഇ സുധീര്‍ രംഗത്തുവന്നിരുന്നു. വിമര്‍ശനത്തിന് മുമ്പും ശേഷവും എംടിയുമായി താന്‍ സംസാരിച്ചിരുന്നു എന്നും പറഞ്ഞത് വിമര്‍ശനമല്ല, യാഥാര്‍ത്ഥ്യമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു എന്നും എന്‍ഇ സുധീര്‍ കുറിച്ചു വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നിയപ്പോള്‍ അത് പറയുകയായിരുന്നു. ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്. പ്രസംഗത്തിന് ശേഷം ഇങ്ങനെയാണ് എംടി തന്നോട് പറഞ്ഞത് എന്ന് സുധീര്‍ പറയുന്നു. തന്റെ കാലത്തെ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി എന്നും സുധീര്‍ കുറിച്ചു.

മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ച എം ടി വാസുദേവന്‍ നായരുടെ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയ്ക്ക് കാരണം അര്‍ഹതയുള്ള വ്യക്തികളുടെ അഭാവമാണെന്ന് എം ടി വാസുദേവന്‍ നായര്‍ വിമര്‍ശിച്ചു. അധികാരമെന്നാല്‍ ജനങ്ങളെ സേവിക്കാനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴികുത്തിമൂടി. ആള്‍ക്കൂട്ടത്തെ ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം എന്നാല്‍ ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കലാണ് പ്രധാനമെന്നും എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന പരിപാടിയിലായിരുന്നു എം ടിയുടെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മൈക്കിനടുത്ത് നിന്ന് മാറിയതിന് പിന്നാലെയാണ് ചടങ്ങില്‍ മുഖ്യാതിഥിയായ എം ടി പ്രസംഗിക്കാനെത്തുന്നത്. മുഖ്യമന്ത്രിയോടുള്ള ആരാധന വ്യക്തമാക്കുന്ന ഗാനങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയായതിന് പിന്നാലെയാണ് എം ടി വാസുദേവന്‍ നായരുടെ പരോക്ഷ വിമര്‍ശനങ്ങളെന്നതും ശ്രദ്ധേയമാണ്.

 

Top