എംഎസ് ധോണിയുടെ ലാളിത്യത്തെ പുകള്‍ത്തി സുനില്‍ ഗവാസ്‌കര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി വിമാനത്തില്‍ യാത്ര ചെയ്തിരുന്നത് ഇക്കണോമിക് ക്ലാസിലെന്ന് സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കൂടുതല്‍ മികവു പുലര്‍ത്തുന്ന താരങ്ങള്‍ക്ക് വിമാന യാത്രകളില്‍ ബിസിനസ് ക്ലാസ് അനുവദിക്കുന്ന രസകരമായ പതിവുണ്ട്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, നാട്ടില്‍ നടക്കുന്ന പരമ്പരകളുടെ സമയത്ത് ഇരു ടീമുകളുടെയും താരങ്ങള്‍ ഒരു വേദിയില്‍നിന്ന് അടുത്ത വേദിയിലേക്ക് സ്‌പെഷല്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് യാത്ര ചെയ്യുകയെന്ന് ഗാവസ്‌കര്‍.

ഇതേ വിമാനത്തില്‍ തന്നെയാകും മത്സരത്തിന്റെ സംപ്രേക്ഷണ ചുമതലയുള്ള ചാനല്‍ ജീവനക്കാരുടെയും യാത്ര. വിമാനത്തില്‍ ബിസിനസ് ക്ലാസ് സീറ്റുകളുടെ എണ്ണം പരിമിതമായതിനാല്‍ ക്യാപ്റ്റന്‍മാരും പരിശീലകരും ടീം മാനേജര്‍മാരുമൊക്കെയാണ് അതില്‍ യാത്ര ചെയ്യുക. മറ്റു താരങ്ങള്‍ക്ക് ഇക്കോമണി ക്ലാസാണെങ്കിലും തൊട്ടു മുന്‍പുള്ള മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങള്‍ക്കുകൂടി ബിസിനസ് ക്ലാസ് യാത്ര അനുവദിക്കുന്നതാണ് ടീമിലെ പതിവ്. മഹേന്ദ്രസിങ് ധോണി ടീമിന്റെ നായകനായിരുന്ന കാലത്തും തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന കാലത്തും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

പകരം ടെലിവിഷന്‍ ജീവനക്കാര്‍ക്കൊപ്പം ഇക്കോമണി ക്ലാസില്‍ പോയിരിക്കും. ക്യാമറാമാന്‍മാരും സൗണ്ട് എന്‍ജിനീയര്‍മാരുമൊക്കെയാണ് അവിടെ ധോണിയുടെ സഹയാത്രികറെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കുന്നു. ഒരു ദേശീയ മാധ്യമത്തിലെഴുതിയ കോളത്തിലാണ് ഗവാസ്‌കര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Top