MS Dhoni was forced by BCCI-to quit captaincy-alleges BCA secretary

dhoni

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഒഴിയാന്‍ മഹേന്ദ്ര സിങ് ധോണിയോട് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

ധോണി സ്വയം രാജിവച്ചതല്ലെന്നും ചിലര്‍ അദ്ദേഹത്തെ സ്ഥാനമൊഴിയാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നുമാണ് ആരോപണം.ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മയാണ് ഇക്കാര്യം ആരോപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് ധോണിയുടെ രാജിക്കു കാരണമെന്ന് വര്‍മ ചൂണ്ടിക്കാട്ടുന്നു. ചൗധരിയുടെ ഭാഗത്തു നിന്നുണ്ടായ സമ്മര്‍ദ്ദമാണ് ധോണി സ്ഥാനമൊഴിയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ധോണി ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.

കഴിഞ്ഞയാഴ്ച ജാര്‍ഖണ്ഡ് – ഗുജറാത്ത് രഞ്ജി ട്രോഫി സെമിഫൈനല്‍ മല്‍സരത്തിനിടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് നാഗ്പൂരില്‍ വച്ച് ധോണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ധോണിയുടെ തീരുമാനത്തെ പുകഴ്ത്തി പ്രസാദ് രംഗത്തുവരികയും ചെയ്തിരുന്നു.

ടെസ്റ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലിക്കു ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനവും കൈമാറാന്‍ സെപ്റ്റംബര്‍ മുതലേ തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. സെപ്റ്റംബര്‍ 21ന് പുതിയ സെലക്ഷന്‍ കമ്മിറ്റിയെ നിയമിച്ചതു മുതല്‍ പ്രാരംഭ നടപടികള്‍ തുടങ്ങി.

2019ലെ ലോകകപ്പിനായി ടീമിനെ ഒരുക്കാനുള്ള നടപടികള്‍ക്കാണ് അഞ്ചംഗ പാനല്‍ ശ്രദ്ധവച്ചത്. അന്ന് ധോണിക്ക് 39 വയസ് ആകുമെന്നും അതിനായി കോഹ്‌ലിയെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും ബിസിസിഐ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

നാഗ്പൂരിലെ കൂടിക്കാഴ്ചയില്‍ ഇക്കാര്യവും ധോണിയുമായി ഒരിക്കല്‍ക്കൂടി സംസാരിച്ചു. ഇതേത്തുടര്‍ന്നാണ് ഉടന്‍തന്നെ വിരമിക്കല്‍ തീരുമാനം ഉണ്ടായത്.

Top