അഭിഭാഷകനെ കൊന്ന് അടുക്കള സ്ലാബിന് കീഴില്‍ കുഴിച്ചിട്ടു; പാചകം തുടര്‍ന്ന് ഭാര്യ

രു കൊലപാതകം നടത്തിയ ശേഷം ഒന്നുമറിയാത്ത പോലെ പാചകം തുടരാന്‍ എത്ര പേര്‍ക്ക് സാധിക്കും? അല്‍പ്പം ബുദ്ധിമുട്ടാണ് ഈ രീതി. പക്ഷെ മധ്യപ്രദേശിലെ കരോണ്ടി ഗ്രാമത്തില്‍ നിന്നുള്ള 32കാരിക്ക് ഇതൊന്നും വലിയ പ്രശ്‌നമായിരുന്നില്ല. ഭര്‍ത്താവിനെ കൊലപ്പെടുത്തി അടുക്കളയിലെ സ്ലാബിന് കീഴില്‍ കുഴിച്ചിട്ട ഇവര്‍ ഒരു മാസത്തോളം മൃതദേഹം ഒളിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.

35കാരനായ അഭിഭാഷകന്‍ മഹേഷ് ബനാവലിനെ കാണാതായെന്ന റിപ്പോര്‍ട്ടോടെയാണ് സംഭവങ്ങളുടെ കുടക്കം. ഒക്ടോബര്‍ 22ന് ഇദ്ദേഹത്തെ കാണാതായെന്നായിരുന്നു റിപ്പോര്‍ട്ട്. മഹേഷിന്റെ ഭാര്യ പ്രമീളയാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ നവംബര്‍ 21ന് കേസില്‍ സുപ്രധാന ട്വിസ്റ്റ് സംഭവിച്ചു. മഹേഷിന്റെ മൂത്ത സഹോദരന്‍ പോലീസിനെ സമീപിച്ചതോടെയാണ് ഇത്.

സഹോദരന്‍ അര്‍ജ്ജുന്‍ ബനാവലിന്റെ സംശയം കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിനെ സഹായിച്ചു. മഹേഷിനെ കാണാതായ ശേഷം താനും കുടുംബാംഗങ്ങളും ഇവരുടെ വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ പ്രമീള വീട്ടില്‍ കയറ്റിയില്ലെന്ന് അര്‍ജ്ജുന്‍ വ്യക്തമാക്കി. ‘പല തവണ ഇതിനായി ശ്രമിച്ചെങ്കിലും പ്രമീള ഞങ്ങളെ അസഭ്യം പറഞ്ഞും മറ്റും അകറ്റുകയാണ്, കാണാതായതിന് പിന്നില്‍ ഞങ്ങളാണെന്ന് വരെ അവര്‍ കുറ്റപ്പെടുത്തുന്നു’, അര്‍ജ്ജുന്‍ പോലീസില്‍ അറിയിച്ചു.

അര്‍ജ്ജുന്റെ മൊഴി ലഭിച്ചതോടെ മഹേഷിന്റെ വീട്ടിലെത്തിയ പോലീസിനെ സ്വാഗതം ചെയ്തത് ചീഞ്ഞളിഞ്ഞ ഗന്ധമാണ്. ഇത് വീടിനകത്ത് നിന്നാണെന്ന് മനസ്സിലാക്കിയതോടെ തെരച്ചില്‍ നടത്തി. ഒടുവില്‍ അടുക്കളയിലെ സ്ലാബിന് താഴെനിന്ന് മൃതദേഹം കണ്ടെത്തി. കൊല നടത്തിയ ശേഷം ഇവിടെ നിന്നാണ് പ്രമീള പാചകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പ്രമീളയുടെ സഹോദരനാണ് കൊലപാതകത്തില്‍ സഹായിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഇയാളുടെ ഭാര്യയുമായി മഹേഷിന് ബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്തിയാണ് കൊലയ്ക്ക് കൂട്ടുനിര്‍ത്തിയതെന്നാണ് പ്രമീള വെളിപ്പെടുത്തിയത്.

Top