‘കേരളാ നിയമസഭയല്ല അത്, കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മാപ്പുപറയണം’; കേന്ദ്രമന്ത്രി വി. മുരളീധരന്‍

v-muralidharan

ന്യൂഡല്‍ഹി:ലോക്‌സഭയെ യുദ്ധക്കളമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഇരു സഭകളും തമ്മില്‍ പാര്‍ലമെന്റില്‍ ഉണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിയമസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുന്ന പോലെ തന്നെ ആയിരുന്നു ചട്ടം ലംഘിച്ച് പ്ലക്കാര്‍ഡുകളും ബാനറുകളുമായി നേതാക്കള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം വനിതാ അംഗത്തെ കയ്യേറ്റം ചെയ്തുവെന്നത് വ്യാജ പ്രചാരണമാണെന്നും എംപിമാര്‍ മാര്‍ഷല്‍മാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതായും മുരളീധരന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മാപ്പുപറയണം. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. മഹാരാഷ്ട്ര സംഭവ വികാസങ്ങളില്‍ രാവിലെ മുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്‌സഭയിലും രാജ്യസഭയിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

കേരളത്തില്‍ നിന്നുള്ള എംപിമാരായ ഹൈബി ഈഡനും ടി.എന്‍ പ്രതാപനും ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന ബാനറുകള്‍ ലോക്‌സഭയില്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. ഇവരെ സഭാ നടപടികളില്‍ നിന്നും സ്പീക്കര്‍ മാറ്റിനിര്‍ത്തി. രാവിലെ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മഹാരാഷ്ട്രാ വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ്സ് എംപിമാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുസഭകളിലും സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധം തുടങ്ങുകയായിരുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലോക്‌സഭയില്‍ ആരോപിച്ചു.

Top