ഇതുപോലൊരു മാസ് മറുപടി ഇനി യു.ഡി.എഫ് നേതാക്കള്‍ക്ക് കിട്ടാനുണ്ടാവില്ല.
ശശി തരൂര്‍ എം.പിയുടെ ഭാഗത്ത് നിന്നു തന്നെയാണ്, അപ്രതീക്ഷിതമായ പ്രഹരം പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്നത്.
കോവിഡില്‍,സംസ്ഥാന സര്‍ക്കാറിനെ കടന്നാക്രമിക്കുന്ന യു.ഡി.എഫിനെയാണ്, സ്വന്തം എം.പിയുടെ നിലപാട് പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
ആരോഗ്യ മന്ത്രി ശൈലജയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള, ഗാര്‍ഡിയന്‍ പത്രത്തിന്റെ ലേഖനമാണ് ശശി തരൂര്‍ പങ്ക് വച്ചിരിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് ബ്രിട്ടീഷ് പത്രം ശൈലജയെ പ്രകീര്‍ത്തിച്ചിരിക്കുന്നത്.
ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്ന ജനുവരിയില്‍ തന്നെ, കേരളത്തില്‍ സ്വീകരിച്ച പ്രതിരോധ നടപടികളാണ് ഈ പ്രശംസക്ക് ആധാരം.
കേരളത്തേക്കാള്‍ ഉയര്‍ന്ന ആളോഹരി ആഭ്യന്തര ഉത്പാദനമുള്ള, യു.എസിലും ബ്രിട്ടനിലും കോവിഡ് ബാധിച്ച് പതിനായിരക്കണക്കിനാളുകള്‍ മരിച്ചപ്പോള്‍, മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ നാലുപേര്‍ മാത്രമാണ് രോഗം ബാധിച്ചു മരിച്ചിരിക്കുന്നത്. 600 ല്‍ താഴെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ശൈലജ ടീച്ചറുടെ ദീര്‍ഘദര്‍ശനത്തിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമാണെന്നാണ് ലേഖനം നിരീക്ഷിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം നേരത്തേ തന്നെ, പ്രതിരോധ നടപടികളെടുത്തതും, വിദേശത്തുനിന്നും മടങ്ങിയെത്തിയവരിലൂടെ, രണ്ടുഘട്ടങ്ങളായി രോഗം പടര്‍ന്നത് നിയന്ത്രിക്കാനെടുത്ത നടപടികളും, ബ്രിട്ടീഷ് മാധ്യമം സമഗ്രമായി വിലയിരുത്തിയിട്ടുണ്ട്. 2018-ലെ നിപ കാലത്തും, ധീരമായ പ്രവര്‍ത്തനം കാഴ്ചവെച്ച മന്ത്രിയുടെ കീഴില്‍, കേരളത്തിന്റെ ആരോഗ്യം ഭദ്രമാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗാര്‍ഡിയനില്‍ ശാസ്ത്രവിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന പത്രപ്രവര്‍ത്തകയായ ലോറ സ്പിന്നിയാണ് ഈ ലേഖനമെഴുതിയിരിക്കുന്നത്.
ഇത് ഷെയര്‍ ചെയ്യുക വഴി, തരൂരും സമാനമായ നിലപാടാണിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
ശൈലജ ടീച്ചറെ പ്രശംസിക്കാനും തരൂര്‍ മടി കാണിച്ചിട്ടില്ല.’ഗാര്‍ഡിയനില്‍ വന്നത് മനോഹരമായ ഒരു ലേഖനമാണെന്നാണ് തരൂര്‍ സാക്ഷ്യപ്പെടുത്തുന്നത്.
”ശൈലജ ടീച്ചര്‍ സര്‍വ്വവ്യാപിയാണ്, വളരെ ഫലപ്രദമായാണ് അവര്‍ കാര്യങ്ങള്‍ നടപ്പാക്കുന്നതെന്നും’ തരൂര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള സമൂഹവും ജനങ്ങളും ഈ കഥയിലെ നായകന്മാരാണെന്ന് പറയുന്ന തരൂര്‍, ശൈലജ അംഗീകാരം അര്‍ഹിക്കുന്നുണ്ടെന്നും വ്യക്തമാക്കുകയുണ്ടായി.
മുന്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ കൂടിയായ ശശി തരൂരിന്, ഇങ്ങനെയേ കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിയൂ. മറിച്ചായാല്‍ അദ്ദേഹത്തിന്റെ സാര്‍വദേശീയ പ്രതിച്ഛായയാണ് നഷ്ടമാകുക.
ഇവിടെ നഷ്ടപെടാന്‍ പ്രതിച്ഛായ ബാക്കി ഇല്ലാത്തതിനാല്‍, ചെന്നിത്തലയ്ക്കും സംഘത്തിനും എന്തുമാകാം, കാടടച്ച് അവര്‍ക്ക് വെടിയും വയ്ക്കാം, ശൈലജയും പിണറായിയും, തികഞ്ഞ പരാജയമാണെന്ന് വാദിക്കുകയും ചെയ്യാം. അതാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
വാളയാറില്‍ കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍ നടത്തിയ സമരവും ഈ നീക്കത്തിന്റെ ഭാഗമാണ്.
എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, ടി.എന്‍ പ്രതാപന്‍,രമ്യ ഹരിദാസ്, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കരെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്ന ആ സമരത്തില്‍ പങ്കെടുത്ത ഇവരെല്ലാമിപ്പോള്‍ ക്വാറന്റൈനിലാണ്.
സമരത്തില്‍ പങ്കാളിയായ മറുനാടന്‍ മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് എല്ലാവര്‍ക്കും വിനയായിരിക്കുന്നത്.
കോണ്‍ഗ്രസ്സ് നേതാക്കളുടെ ഈ രാഷ്ട്രീയ പകക്ക്, മറ്റുള്ളവര്‍ കൂടി ഇപ്പോള്‍ ബലിയാടാകേണ്ടി വന്നിട്ടുണ്ട്. ഫീല്‍ഡില്‍ ജോലി ചെയ്യേണ്ട നിരവധി പൊലീസുകാരും, ആരോഗ്യ പ്രവര്‍ത്തകരും ക്വാറന്റൈന്‍ ചെയ്യപ്പെടേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്.വലിയ കഷ്ടമാണ് ഈ അവസ്ഥ.
കോവിഡിനെ ഫലപ്രദമായി ചെറുക്കുമ്പോഴും കേരളത്തില്‍ വൈറസ് ഭീഷണി, കൂടുതല്‍ രൂക്ഷമായി തുടരുകയാണ്.
മറുനാട്ടില്‍ നിന്നും വരുന്ന വരിലൂടെയാണ് വൈറസ് വ്യാപനം വീണ്ടും നടക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് പാസുകള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആരൊക്കെ എവിടെ നിന്നൊക്കെ വരുന്നു, എങ്ങോട്ട് പോകുന്നു എന്നതിന്, വ്യക്തമായ കണക്ക് തന്നെ വേണം. ഇവരുടെ പരിശോധനയും സുഗമമാക്കേണ്ടതുണ്ട്. യന്ത്രമനുഷ്യരല്ല, അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നത്, പച്ചയായ മനുഷ്യര്‍ തന്നെയാണ് ഈ കടമ നിര്‍വ്വഹിക്കുന്നത്. ബഹളമുണ്ടാക്കുന്നവര്‍ക്ക് ഇക്കാര്യവും ഓര്‍മ്മ വേണം.
യു.ഡി.എഫിന്റെ ഉദ്ദേശ ശുദ്ധി വെളിപ്പെടുത്തുന്ന സംഭവങ്ങളാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്.
ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും, പത്രസമ്മേളനങ്ങളെ പോലും പ്രതിപക്ഷം ഭയപ്പെടുകയാണ്. കോവിഡ് വിശദീകരണത്തിലല്ല, ചുവപ്പിന്റെ ജനപ്രീതി വര്‍ദ്ധിക്കുന്നതിലാണ് ഇവര്‍ക്ക് ആശങ്കയുള്ളത്.
പിണറായി സര്‍ക്കാറിന്റെ തുടര്‍ച്ച സ്വപ്നത്തില്‍ പോലും യു.ഡി.എഫ് ആഗ്രഹിക്കുന്നില്ല. അങ്ങനെ വന്നാല്‍ മുന്നണി തന്നെ തകര്‍ന്ന് തരിപ്പണമാകുമെന്നും, അവര്‍ ഭയപ്പെടുന്നു. അതു കൊണ്ടാണ് നിരന്തരം സര്‍ക്കാറിനെ പ്രതിപക്ഷം കടന്നാക്രമിച്ച് കൊണ്ടിരിക്കുന്നത്.
യു.ഡി.എഫിന്റെ ഈ അജണ്ടയാണ് ശശി തരൂര്‍ തന്നെ ഇപ്പോള്‍ പൊളിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രിക്ക് തരൂര്‍ നല്‍കിയ അനുമോദനം, സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. ബ്രിട്ടീഷ് പത്രത്തിലെ ലേഖനം തരൂര്‍ ഷെയര്‍ ചെയ്തത്, അത് ചെന്നിത്തല കൂടി വായിക്കണമെന്ന് ആഗ്രഹിച്ചിട്ടായിരിക്കും. ഇതിനുള്ള സാധ്യതയും കൂടുതലാണ്.
ഇതിനകം തന്നെ 35-ല്‍ അധികം അന്താരാഷ്ട്ര മാധ്യമങ്ങളാണ് കേരള സര്‍ക്കാറിനെ പ്രകീര്‍ത്തിച്ചിരിക്കുന്നത്.ഇതില്‍ ബി.ബി.സിയും, വാഷിങ് ടണ്‍ പോസ്റ്റും, ന്യൂയോര്‍ക്ക് ടൈംസും, റഷ്യ ടുഡേയും എല്ലാം ഉള്‍പ്പെടും. കമ്യൂണിസ്റ്റുകാരായ ഭരണാധികാരികളുടെ ഉള്‍ക്കാഴ്ചയാണ് ഇവിടെ വിലയിരുത്തപ്പെട്ടിരിക്കുന്നത്. രാജ്യാന്തര മാധ്യമങ്ങളുടെ പ്രശംസ ഇത്രയധികം ലഭിച്ച മറ്റൊരു സംസ്ഥാനവും ഇന്ന് രാജ്യത്തില്ല.
ഇന്ത്യന്‍ മാധ്യമങ്ങളും, കേരള മാതൃകയാണ് ഏറ്റവും മികച്ചതെന്നാണ്, നിരന്തരം
ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര സര്‍ക്കാറിന് പോലും ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടിയും വന്നിട്ടുണ്ട്.
ഈ വാര്‍ത്തകളെല്ലാം, കേരളത്തിലെ ജനങ്ങളെയും സ്വാധീനിക്കുമെന്നാണ്, യു.ഡി.എഫ് നേതൃത്വം ഭയക്കുന്നത്.അത്തരത്തില്‍ ചിന്തിക്കാന്‍ മാത്രമേ, അവര്‍ക്ക് കഴിയുകയൊള്ളൂ. റോമാ നഗരം കത്തി എരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ നിലപാടാണിത്. കേരളത്തിലെ ജനങ്ങള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയണം
Express View